തെളിവ് ഹാജരാക്കാനായില്ല; പന്ത്രണ്ട് വര്‍ഷം മുമ്പുള്ള കേസില്‍ നടന്‍ വിദ്യുത് ജാംവാലിനെ വെറുതെ വിട്ടു

പ്രമുഖ വ്യവസായി രാഹുല്‍ സുരിയെ മര്‍ദ്ദിച്ച കേസില്‍ ബോളിവുഡ് നടന്‍ വിദ്യുത് ജാംവാലിനെ കോടതി വെറുതെവിട്ടു. പന്ത്രണ്ട് വര്‍ഷം മുമ്പ് നടന്ന കേസില്‍ തിങ്കളാഴ്ചയാണ് വിധിവന്നത്. 2007-ല്‍ നടന്ന സംഭവത്തില്‍ തെളിവുകളുടെ അഭാവം മൂലമാണ് മുംബൈയിലെ ബാന്ദ്ര മജിസ്‌ട്രേറ്റ് വിദ്യുതിനെ വെറുതെ വിട്ടത്.

2007 സെപ്തംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം . മുംബൈയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടുകയായിരുന്നു വിദ്യുത്. ആ സമയത്ത് അവിടെയെത്തിയ രാഹുല്‍ സുരി, വിദ്യുതിന്റെ സുഹൃത്തുമായി അബദ്ധത്തില്‍ കൂട്ടിമുട്ടി. ഇതിനെചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടു. ഇതിനിടയില്‍ വിദ്യുത് തന്നെ മര്‍ദ്ദിക്കുകയും കുപ്പി ഉയോഗിച്ച് തന്റെ തലയ്ക്കടിക്കുകയും ചെയ്‌തെന്നാണ് രാഹുല്‍ സുരി പൊലീസില്‍ നല്‍കിയ പരാതി.

സംഭവത്തില്‍ വിദ്യുതിന്റെയും സുഹൃത്തും മോഡലുമായ ഹൃശാന്ത് ഗോസ്വാമിയുടേയും പേരില്‍ പൊലീസ് കേസെടുത്തു. നിരവധി തവണ വിദ്യുതിനോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്‍ ഹാജരായില്ല. തുടര്‍ന്ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചപ്പോഴാണ് വിദ്യുത് കോടതിയിലെത്തിയത്.