സിനിമ കണ്ടാല്‍ ആദ്യദിവസം തന്നെ ലാലേട്ടനെ വിളിക്കും, വെറുപ്പിക്കും, പൊറുതിമുട്ടി അദ്ദേഹം നമ്പര്‍ മാറ്റി: 'വെള്ള'ത്തിലെ യഥാര്‍ത്ഥ നായകന്‍

മുഴുക്കുടിയനായി മുരളിയുടെ കഥയാണ് കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ ജയസൂര്യ ചിത്രം “വെള്ളം” പറയുന്നത്. കണ്ണൂര്‍ സ്വദേശിയും ഇപ്പോള്‍ വ്യവസായിയുമായ മുരളി കുന്നുംപുറത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ എത്തിയത്. വെള്ളം റിലീസിന്റെ പശ്ചാത്തലത്തില്‍ മുരളി മുമ്പ് എഴുതിയ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോഹന്‍ലാലിനോടുള്ള ആരാധനയെ കുറിച്ചാണ് മുരളിയുടെ കുറിപ്പ്.

മുരളി കുന്നുംപുറത്തിന്റെ കുറിപ്പ്:

ഫുള്‍ ടൈം മദ്യപിച്ച് ലക്കുകെട്ട് നടന്നൊരു കാലമുണ്ടായിരുന്നെനിക്ക്. അക്കാലത്ത് ഏറ്റവും ഇഷ്ടം മദ്യം കഴിഞ്ഞാല്‍ സിനിമയായിരുന്നു. എനിക്ക് സിനിമയെന്നാല്‍ “ലാലേട്ടന്‍”. മൂപ്പരുടെ പടം റിലീസിന്റെ അന്നുതന്നെ കണ്ടില്ലെങ്കില്‍ വല്ലാത്തൊരു പിടപ്പാണ് മനസ്സില്‍. അടിയുണ്ടാക്കിയെങ്കിലും ലാലേട്ടന്റെ പടം കൂട്ടുകാര്‍ക്കൊപ്പം ആദ്യ ഷോ തന്നെ കണ്ടിരിക്കും. പടം ഇഷ്ടമായാല്‍ പിന്നെയും പിന്നെയും കാണും. ഇഷ്ടമായില്ലെങ്കില്‍ കുടിച്ച് കുടിച്ച് ആ ദിവസം തീര്‍ക്കും. സങ്കടം തീരുവോളം കരയും. ഒരിക്കല്‍ ഒരു സിനിമ കണ്ട് സങ്കടം മൂത്ത് ലാലേട്ടനെ വിളിക്കാന്‍ തോന്നി. ഒരുപാട് പണിപ്പെട്ട് അദ്ദേഹത്തിന്റെ അക്കാലത്തെ ബിപിഎല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. ഇന്‍കമിംഗിനു വരെ ചാര്‍ജ് ഈടാക്കുന്ന കാലം.

പേടിച്ച് പേടിച്ച് ഞാന്‍ വിളിച്ചു. സിനിമാ എനിക്കുണ്ടാക്കിയ വേദന പറഞ്ഞ് കുറെ കരഞ്ഞു. എല്ലാം ക്ഷമയോടെ അദ്ദേഹം കേട്ടിരുന്നു. പിന്നെ എനിക്കതു പതിവായി. സിനിമ കണ്ടാല്‍ ആദ്യദിവസം തന്നെ ലാലേട്ടനെ വിളിക്കും. വിളിച്ച് വിളിച്ച് വെറുപ്പിക്കും. അങ്ങനെ പൊറുതിമുട്ടി ലാലേട്ടന്‍ ആ നമ്പര്‍ മാറ്റി. പിന്നെ പുതിയ നമ്പറിന് ശ്രമം നടത്തിയെങ്കിലും കിട്ടിയില്ല. ശ്രമം തുടര്‍ന്നു കൊണ്ടേയിരുന്നു. എന്റെ കുടിയും. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പൊ മുഴുക്കുടിയും പട്ടിണിയും അവസാനിപ്പിച്ച് ഞാന്‍ ബിസിനസ് തുടങ്ങി. ജീവിതം നേര്‍രേഖയിലായി.

കുടിച്ച് നടന്ന കാലത്ത് ഒരുപാട് പേരെ വെറുപ്പിച്ചിട്ടുണ്ട്. സങ്കടപ്പെടുത്തിയിട്ടുണ്ട്. പലരെയും നേരിട്ടു കണ്ടും ഫോണ്‍ വിളിച്ചും മാപ്പ് പറഞ്ഞും കൂടെ നിര്‍ത്തി. പക്ഷെ ലാലേട്ടനോട് മാപ്പ് പറയണമെന്ന ആഗ്രഹം മാത്രം സാധിച്ചതേയില്ല. അങ്ങനെയിരിക്കെ കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡില്‍ നിന്ന് ദുബൈ എയര്‍പോര്‍ട്ടിലെത്തി നാട്ടിലേക്കുള്ള വിമാനം കാത്ത് എമിറേറ്റ്‌സിന്റെ ഫസ്റ്റ് ക്ലാസ്സ് ലോഞ്ചില്‍ വിശ്രമിക്കുമ്പോള്‍ ചെറിയൊരു കാറ്റ് പോലെ എന്റെ അരികിലൂടെ ഒരാള്‍ കടന്നുപോയി. ഒരു നിമിഷത്തെ ഷോക്കിന് ശേഷം ഞാന്‍ തിരിച്ചറിഞ്ഞു. “ലാലേട്ടന്‍”! അദ്ദേഹം മൂലയിലുള്ള ഒരു ചെയറില്‍ പോയി ഇരുന്നു.

പോയി പരിചയപ്പെടണമെന്നും മാപ്പ് പറയണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഭയം കാരണം കുറച്ചു നേരം നോക്കി നിന്നു. അവസാനം ധൈര്യം സംഭരിച്ച് ഞാന്‍ പോയി പരിചയപ്പെട്ടു. എല്ലാം തുറന്നു പറഞ്ഞു മാപ്പിരന്നു. ലാലേട്ടന്റെ ഫോണ്‍ നമ്പര്‍ മാറ്റാന്‍ കാരണക്കാരനായതില്‍ സങ്കടമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരു ചെറുപുഞ്ചിരിയോടെ ലാലേട്ടന്‍ എന്റെ തോളില്‍ തട്ടി ഇങ്ങനെ പറഞ്ഞു “മുരളീ… ഞാനെന്റെ ഒരു നമ്പരല്ലേ മാറ്റിയത്, മുരളി മാറ്റിയത് ജീവിതമാണ്. അതൊരുപാട് പേര്‍ക്ക് പ്രചോദനമാകട്ടെ” ഇത്രയും പറഞ്ഞ് അദ്ദേഹം നടന്നു നീങ്ങി. എന്റെ ജീവിതത്തിലേക്ക് ഒരു സ്വപ്നം ഇറങ്ങിവന്ന ദിവസമായിരുന്നു. ഞാന്‍ മദ്യപാനം നിറുത്തിയ അന്ന് മുതല്‍ ആഗ്രഹിച്ച സ്വപ്നം.

Read more

പിന്നെയൊരു ദിവസം “റാം” സിനിമയുടെ ലൊക്കേഷനില്‍ കാണാന്‍ പോയപ്പോള്‍ എന്റെ ഫോണ്‍ വാങ്ങി അദ്ദേഹത്തിന്റെ പുതിയ നമ്പര്‍ ഡയല്‍ ചെയ്തു തന്നു. ജീവിതത്തിലെ മറ്റൊരു സന്തോഷം നടന്ന ദിവസമായിരുന്നു അത്. ഒരു കാലത്ത് കുടിച്ച് ലക്കുകെട്ട എന്റെ വിളികള്‍ കാരണം ഫോണ്‍ നമ്പര്‍ മാറ്റിയ അദ്ദേഹം സ്വന്തം നമ്പര്‍ എനിക്ക് തന്നപ്പോള്‍ ഉണ്ടായത് വെറും സന്തോഷം മാത്രമല്ല. അഭിമാനം കൂടി ആയിരുന്നു. ഒരു കുടിയന്‍ തന്റെ ജീവിതത്തില്‍ നിന്ന് നഷ്ടപ്പെട്ടുപോയ പലതും തിരിച്ചുപിടിച്ച് അഭിമാനിച്ച മുഹൂര്‍ത്തം. വിഷുവിനും കൊറോണ കാലത്തുമൊക്കെ എന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കരുതലിന്റെ മെസ്സേജുകള്‍ വന്നുകൊണ്ടിരുന്നു. ഉപദ്രവിച്ചവരെപ്പോലും സ്‌നേഹിക്കുന്ന ഈ മനസ്സുമായി ഒരായിരം വര്‍ഷം ജീവിക്കാന്‍ പ്രിയപ്പെട്ട ലാലേട്ടന് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.