സിനിമയിലൂടെ മരുന്ന് പ്രമോഷന്‍: പുലിവാല് പിടിച്ച് വിദ്യാ ബാലന്‍

സിനിമയിലൂടെ ചുമയ്ക്കുള്ള മരുന്ന് പ്രമോട്ട് ചെയ്തതിനെ ചൊല്ലി ബോളിവുഡ് ചിത്രം തുമാരി സുലു വിവാദത്തില്‍. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കും സിനിമയിലെ കേന്ദ്രകഥാപാത്രം അവതരിപ്പിച്ച വിദ്യാ ബാലനും വിശദീകരണം ചോദിച്ചുകൊണ്ട് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

സിനിമയിലൂടെ ചുമയ്ക്കുള്ള മരുന്ന് പ്രമോട്ട് ചെയ്യുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മരുന്ന് കഴിക്കരുതെന്നുള്ള നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ഇത് പരസ്യപ്രചാരണത്തിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ചിത്രത്തിലെ രംഗം കാഴ്ചക്കാര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. സിനിമയില്‍ വിദ്യാ ബാലന്റെ കഥാപാത്രം റേഡിയോ ജോക്കിയായി ചിത്രത്തിലെത്തുന്നുണ്ട്. റേഡിയോ സ്‌റ്റേഷനിലെ അവതരണത്തിനിടയില്‍ നടി ചുമക്കുന്ന രംഗത്തില്‍ മരുന്ന് പ്രമോട്ട് ചെയ്യുന്നുണ്ട്. സിനിമയിലെ രംഗം പ്രേക്ഷകരെ സ്വയം ചികിത്സയ്ക്ക് പ്രേരിപ്പിക്കുമെന്ന് മെഡിക്കല്‍ ആക്ടിവിസ്റ്റ് ഡോ. തുഷാര്‍ ജഗ്ദബാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

Read more

അത് സിനിമയുടെ പ്രമോഷന്റെ ഭാഗമാണെന്നും ഉത്പന്നവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് സിനിമ നിര്‍മിച്ച ടി സീരീസ് നല്‍കുന്ന വിശദീകരണം. മറ്റു അന്വേഷണങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് ആ കമ്പനിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.