ആദ്യമായി കാണുമ്പോള്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ പോലും എനിക്ക് താല്‍പ്പര്യം ഇല്ലായിരുന്നു; ലാല്‍ജോസിനോട് ദേഷ്യം തോന്നിയതിനെക്കുറിച്ച് അഞ്ജലി അമീര്‍; കുറിപ്പ്

ലാല്‍ ജോസ് ഒരുക്കിയ ചാന്ത്‌പൊട്ട് സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് നടിയും മോഡലുമായ അഞ്ജലി അമീര്‍. “ചാന്ത്‌പൊട്ട്” എന്ന സിനിമയെ കുറിച്ച് അടുത്തിടെ നടന്ന ചില ചര്‍ച്ചകള്‍ കാണാനിടയായതുമൂലമാണ് താനിത് പറയുന്നതെന്ന് കുറിച്ചുകൊണ്ടാണ് അഞ്ജലിയുടെ കുറിപ്പ് ആരംഭിക്കുന്നത്.

അഞ്ജലി അമീറിന്റെ കുറിപ്പ് വായിക്കാം

ഈ ഇടയായി ലാല്‍ ജോസ് സാറിന്റെ ഒരു സിനിമയായ ചാന്തുപൊട്ട് എന്ന സിനിമയെ കുറിച്ച് നടന്ന ചര്‍ച്ച കാണാനിടയായി. ഞാന്‍ ആദ്യമായി ലാല്‍ ജോസ് സാറിനെ കാണുമ്പോള്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ പോലും എനിക്ക് താല്‍പ്പര്യം ഇല്ലായിരുന്നു. കാരണം ആ ഒരൊറ്റ സിനിമ, എന്നെയും എന്നെപ്പോലെ ഉള്ളവരുടെയും ജീവിതത്തില്‍ വരുത്തിവച്ച ആക്ഷേപവും അപമാനവും വ്യക്തിഹത്യയുമാണ്. അത്രത്തോളം ” ചാന്തുപൊട്ട് ,രാധ എന്നീ വിളികള്‍ കൊണ്ട് സംമ്പുഷ്ടമായിരുന്നു എന്റെയും ബാല്യം.

അങ്ങനെ എന്റെ പരിഭവങ്ങള്‍ അദ്ദേഹത്തോട് പങ്കുവച്ചപ്പോള്‍ അദ്ധേഹം പറഞ്ഞത്, ദിലീപേട്ടന്‍ അവതരിപ്പിച്ച ആ കാരക്ടര്‍ ഒരു “ട്രാന്‍സ്‌ജെന്‍ഡറോ “ഗേയോ ” അല്ല മറിച്ച് വീട്ടുകാരുടെ ഒരു പെണ്‍കുട്ടി വേണമെന്ന ആഗ്രഹത്തില്‍ തങ്ങള്‍ക്ക് ജനിച്ച മകനെ സ്ത്രീയെപ്പോലെ വളര്‍ത്തിയതു കൊണ്ടും ഡാന്‍സ് പടിപ്പിച്ചതു കൊണ്ടുമുള്ള സ്‌ത്രൈണതയാണെന്നാണ്….

ഇതല്ലാതെ ജെന്‍ഡര്‍ പരമായും sexuality ക്കും ഒരു പ്രശ്‌നവും ഉള്ള വ്യക്തിയായിരുന്നില്ല …. ഇതു മനസ്സില്ലാക്കാതെ ഞങ്ങളെപ്പോലെയുള്ളവരെ ഇതും പറഞ്ഞ് ആക്ഷേപിച്ചവരല്ലെ വിഡ്ഢികള്‍ … ആദ്യമൊന്നു ഈ സിനിമയിലെ അക്ഷേപഹാസ്യം എനിക്കാസ്വദിക്കാന്‍ പറ്റിയില്ലെങ്കിലും എന്തോ ഇപ്പോ ലാല്‍ ജോസ് സാറിനോട് സംസാരിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ഈ സിനിമ ഇഷ്ടമായി. അദ്ദേഹം അവസാനം എന്നോട് പറഞ്ഞത് എന്റെ സിനിമ കൊണ്ട് വല്ല വിഷമവും ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്ന് ഈ ഒരൊറ്റ വാക്കുകൊണ്ട്, ഇന്ന് ലാലുവങ്കിള്‍ എനിക്കേറെ പ്രിയപ്പെട്ടവരില്‍ ഒരാളാണ്.”-അഞ്ജലി പറഞ്ഞു.