മംഗലശ്ശേരി നീലകണ്ഠന്‍ ഭാനുവിനോട് ചെയ്തതിന് അയാള്‍ തിരിച്ചും ചെയ്യുന്നില്ലേ,സിനിമയില്‍ സ്ത്രീവിരുദ്ധത കുത്തികയറ്റുന്നതിനോട് യോജിപ്പില്ല

സിനിമകളില്‍ സ്ത്രീവിരുദ്ധത കുത്തിക്കയറ്റുന്നതിനോട് യോജിപ്പില്ലെന്ന് നടന്‍ ടോവീനോ തോമസ്. എന്നാല്‍ അതു സിനിമയ്ക്കാവശ്യമാണെന്നു തോന്നിയാല്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്നും നടന്‍ പറഞ്ഞു. അങ്ങനെയുള്ള സിനിമകളില്‍ അത് കറക്ട് ചെയ്യുന്ന ഒരു സീന്‍ ഉണ്ടാകുമെന്നും സമകാലിക മലയാളത്തിനനുവദിച്ച അഭിമുഖത്തില്‍ ടോവിനോ വ്യക്തമാക്കി.

“എന്താണ് യഥാര്‍ത്ഥത്തില്‍ ഈ സ്ത്രീവിരുദ്ധ സിനിമ? സിനിമ, പാട്ട് ഇതൊക്കെ ഒരു കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തില്‍ പെടുന്നതാണ്. അതൊരു സിനിമ എന്ന നിലയില്‍ എന്നെ എക്‌സൈറ്റ് ചെയ്യിച്ചാല്‍ ഞാനത് ചെയ്യും. എന്നാല്‍ “ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും എന്നു പറയുന്നതുപോലെ” സ്ത്രീ വിരുദ്ധത കുത്തിക്കേറ്റുന്നതിനോട് എനിക്ക് യോജിപ്പില്ല. നേരെമറിച്ച് ഒരു സിനിമയ്ക്കാവശ്യമുള്ള സ്ത്രീവിരുദ്ധമായ ഒരു സീനുണ്ടെങ്കില്‍ ആ സ്‌ക്രിപ്റ്റ് ആവശ്യമുണ്ടെന്നു തോന്നുകയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും.

പക്ഷേ, അങ്ങനെ വരുന്ന സിനിമകളില്‍ സ്വാഭാവികമായും അത് കറക്ട് ചെയ്യുന്ന ഒരു സീന്‍കൂടി അതിനുണ്ടാകും. ഉദാഹരണത്തിന്, മംഗലശ്ശേരി നീലകണ്ഠന്‍ ഭാനുവിനോട് ചെയ്തതിന് അയാള്‍ തിരിച്ചും ചെയ്യുന്നില്ലേ. അപ്പോള്‍ അത് കറക്ടായില്ലേ?””സ്ത്രീവിരുദ്ധ സിനിമ എന്നുപറഞ്ഞ് മലയാളത്തില്‍ ആരും ഉണ്ടാക്കുമെന്ന് എനിക്ക് തോന്നുന്നില്ല. നമുക്കെല്ലാവര്‍ക്കും അമ്മയുണ്ട്, പെങ്ങളുണ്ട്, ഭാര്യയുണ്ട്, മകളുണ്ട്. എല്ലാവര്‍ക്കും സ്ത്രീകളോട് സ്‌നേഹവുമുണ്ട്. എന്തുവന്നാലും അമ്മയില്ലാത്ത ആള്‍ക്കാര്‍ ഇല്ലല്ലോ

എന്റെ ഒരു സര്‍ക്കിളില്‍ സ്ത്രീവിരുദ്ധ സിനിമകള്‍ ചെയ്യുന്നതോ സ്ത്രീകളെ ഉപദ്രവിക്കുന്നതോ ഞാന്‍ കാണുന്നില്ല. അങ്ങനെ കാണുകയാണെങ്കില്‍ ആരാണോ ഉപദ്രവിക്കപ്പെടുന്നത് അവരോടൊപ്പമായിരിക്കും ഞാനും. ആണുങ്ങളാണ് ഉപദ്രവിക്കപ്പെടുന്നതെങ്കില്‍ അവരോടൊപ്പവും നില്‍ക്കണ്ടേ. അത്രേയുള്ളു. എനിക്കീ സിമ്മട്രി ഭയങ്കര പ്രധാനമാണ്. ഞാനൊരു പെയിന്റിംഗ് കണ്ടാല്‍ പോലും, ആ പെയിന്റിന്റെ വലതുവശത്തൊരു പച്ചപെയിന്റാണെങ്കില്‍ അത് ഇടതു വശത്തു കൂടി വന്നാല്‍ അതെന്നെ കൂടുതല്‍ സാറ്റിസ്‌ഫൈ ചെയ്യിച്ചിരിക്കും.”താരം പറയുന്നു.