സുരേഷ് ഗോപിയുടെ ഓട്ടോഗ്രാഫ് അവള്‍ അലസമായി നിലത്ത് ഇട്ടിരിക്കുന്നത് കണ്ട് വിഷമമായി

സുരേഷ് ഗോപി അവതാരകനായെത്തുന്ന നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പരിപാടി പലപ്പോഴും ഹൃദ്യമായ തുറന്നുപറച്ചിലുകള്‍ക്ക് കൂടി വേദിയാകാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് വിനയന്‍ എന്ന മല്‍സരാര്‍ഥി ഹോട്ട് സീറ്റിലിരുന്ന് പങ്കുവെച്ചിരിക്കുന്നത്.

25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമ്മീഷണര്‍ എന്ന സിനിമ പുറത്തിറങ്ങിയ ശേഷം സുരേഷ് ഗോപിയുടെ കൈയ്യില്‍ നിന്ന് ലഭിച്ച് ഓട്ടോഗ്രാഫിന്റെ കഥയാണ് ഇദ്ദേഹം പറഞ്ഞത്. അന്ന് കൂടെ ജോലി ചെയ്തിരുന്ന രവീന്ദ്രന്‍ എന്നയാളുടെ 7 വയസ്സ് പ്രായം വരുന്ന മകള്‍ അനിതയ്ക്ക് സുരേഷ് ഗോപിയെ വളരെ ഇഷ്ടമായിരുന്നു. ഒരിക്കല്‍ വിനയന്‍ സുരേഷ് ഗോപിയെ ചെന്നൈ എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടപ്പോള്‍ കയ്യിലിരുന്ന സ്‌ക്രിബ്ലിങ് പാഡ് നീട്ടി ഒരു ഓട്ടോഗ്രാഫ് ചോദിച്ചു. ആര്‍ക്കാണ് എന്ന് സുരേഷ് ഗോപി ചോദിച്ചു. സുഹൃത്തിന്റെ മകള്‍ അനിതയ്ക്കാണ് എന്ന് പറഞ്ഞപ്പോള്‍ “ഡിയര്‍ അനിത വിത്ത് ലവ് സുരേഷ് ഗോപി”

anitha

എന്ന് എഴുതി ഒപ്പിട്ടു തന്നിരുന്നു. അനിതയ്ക്ക് കൊടുത്തപ്പോള്‍ അവള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. പക്ഷേ കുറച്ച് കഴിഞ്ഞ് കാണുന്നത് അവള്‍ അത് അലസമായി നിലത്ത് ഇട്ടിരിക്കുന്നതാണ്. അത് തനിക്ക് വിഷമമുണ്ടാക്കിയെന്നും അപ്പോള്‍ തന്നെ ആ പേപ്പര്‍ എടുത്ത് പഴ്‌സില്‍ സൂക്ഷിച്ചെന്നും 20 വര്‍ഷക്കാലം തന്റെ പക്കല്‍ അത് ഉണ്ടായിരുന്നെന്നും വിനയന്‍ പറഞ്ഞു.

വിനയന്‍ പറയുന്ന ഈ വിഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ അതിന് താഴെ ഇതിലെ “നായിക” അനിത നേരിട്ടെത്തിയിരിക്കുന്നു. ഈ ചെറിയ സംഭവം ഓര്‍ത്തിരിക്കുന്നതില്‍ സന്തോഷം. തന്നെ ഓര്‍ക്കുന്നതിന് വിനയന്‍ അങ്കിളിന് നന്ദി. അന്ന് ഓട്ടോഗ്രാഫ് നല്‍കിയതിന് സുരേഷ് ഗോപിക്കും നന്ദി. അന്ന് അതിന്റെ വില മനസ്സിലാക്കിയിരുന്നെങ്കില്‍ ഞാനൊരു നിധി പോലെ സൂക്ഷിച്ചേനെ. അവര്‍ കുറിച്ചു.