നീ കെളവനെയും ചെയ്ത് നടന്നോ, നെടുമുടിയുടെയും തിലകന്റെയുമെല്ലാം അവസ്ഥ അറിയാലോ: സുരാജിനോട് മമ്മൂട്ടി

മിമിക്രി വേദികളില്‍ നിന്ന് സിനിമയിലേക്ക് ചുവടുവെച്ച് മലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. മലയാളത്തിലെ കോമഡി നടന്മാരില്‍ മുന്‍നിരയിലാണ് ഇന്ന് സുരാജിന്റെ സ്ഥാനം. ഹാസ്യ വേഷങ്ങളിലൂടെ സിനിമയിലെത്തിയ സുരാജിപ്പോള്‍ നായകനായും വില്ലനായും സഹനടനായിട്ടുമെല്ലാം അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം സുരാജിന് ഒരുപിടി നല്ല കഥാപാത്രങ്ങളെയാണ് ലഭിച്ചത്. അവയില്‍ അച്ഛന്‍ കഥാപാത്രങ്ങളും ഉണ്ടായിരുന്നു.

യമണ്ടന്‍ പ്രേമകഥ, ഫൈനല്‍സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അച്ഛന്‍ വേഷത്തിലാണ് സുരാജ് പ്രത്യക്ഷപ്പെട്ടത്. “ഇത് നല്ലൊരു വര്‍ഷമാണ്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നുവെന്നതു സന്തോഷമാണ്. കൂടുതലും അച്ഛന്‍ കഥാപാത്രങ്ങളാണ്. ഇനി കുറച്ചുനാളത്തേക്ക് അച്ഛനില്ല.”

“മമ്മൂക്ക കഴിഞ്ഞയിടെ കണ്ടപ്പോള്‍ പറഞ്ഞു “”നീ കെളവനെയും ചെയ്ത് നടന്നോ. നെടുമുടിയുടെയും തിലകന്റെയുമെല്ലാം അവസ്ഥ അറിയാലോ. ചെറിയ പ്രായത്തില്‍ തന്നെ വലിയ സംഭവങ്ങള്‍ ചെയ്തു.”” ഇല്ല ഇക്കാ, ഞാന്‍ ഇതോടെ പരിപാടി നിര്‍ത്താ, എന്നിട്ട് ഇക്കയുടെ ചുവടുപിടിക്കാം എന്നു പറഞ്ഞു.” ഐഇ മലയാളവുമായുള്ള അഭിമുഖത്തില്‍ സുരാജ് പറഞ്ഞു.