ദുല്‍ഖറിന്റെ സുകുമാരക്കുറുപ്പ് ഇനി ഒറ്റപ്പാലത്ത്; ചിത്രത്തില്‍ അഭിനയിക്കാന്‍ നിങ്ങള്‍ക്കും അവസരം, ചെയ്യേണ്ടത് ഇത്രമാത്രം

വര്‍ഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാരക്കുറുപ്പിന്റെ കഥയുമായി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം “കുറുപ്പ്” ഒരുങ്ങുന്നു. സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെ പുറത്തു വിട്ടിരിക്കുകയാണ്.

ഒറ്റപ്പാലത്താവും ഷൂട്ടിംഗ് തുടങ്ങുക. പ്രായപരിധിയില്ലാതെ ചിത്രത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഓഡിഷനില്‍ പങ്കെടുക്കാമെന്നാണ് ശ്രീനാഥ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ കുളപ്പുള്ളി സമുദ്ര റീജന്‍സിയില്‍ വെച്ചാവും ഓഡിഷന്‍. പാലക്കാട് പരിസരത്തുള്ളവര്‍ക്കും നീണ്ട മുടിയുള്ളവര്‍ക്കും മുന്‍ഗണനയുണ്ടെന്നും കാസ്റ്റിംഗ് കോളില്‍ അറിയിച്ചിരിക്കുന്നു.

1984-ല്‍ ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ ഇയാള്‍ കൊലപ്പെടുത്തി ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ച ശേഷം താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫില്‍  ജോലിചെയ്തിരുന്ന കമ്പനിയില്‍ നിന്നും ഇന്‍ഷുറന്‍സ് പണമായി 8 ലക്ഷം രൂപ തട്ടിയെടുത്തു. ആലപ്പുഴയ്ക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറില്‍ കയറ്റി യാത്രാമദ്ധ്യേ കഴുത്തില്‍ തുണിമുറുക്കി കൊല്ലുകയായിരുന്നു.

പിന്നീട് അയാള്‍ ഈ മൃതദേഹം വീട്ടിലെത്തിച്ച്, മരിച്ചു എന്നുറപ്പ് വരുത്തിയ ശേഷം കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരുത്തി ആളൊഴിഞ്ഞ വഴിയരികില്‍ കാറുള്‍പ്പെടെ കത്തിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് – പൈനുമ്മൂട് റോഡിനരുകില്‍ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറില്‍, കത്തിയ നിലയില്‍ ചാക്കോയെ കണ്ടെത്തിയത്. സംഭവശേഷം സുകുമാരക്കുറുപ്പ് ഒളിവിലാണ്.