'അതിരാവിലെ തന്നെ പ്രചാരണത്തിന്'; കമല്‍ഹാസന് വേണ്ടി വോട്ട് തേടി നടി സുഹാസിനി

കമല്‍ഹാസന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി നടിയും താരത്തിന്റെ സഹോദരന്റെ മകളുമായ സുഹാസിനി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്നാണ് നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍ മത്സരിക്കുന്നത്. സുഹാസിനി തന്നെയാണ് പ്രചാരണത്തിന് ഇറങ്ങിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

അതിരാവിലെ തന്നെ പ്രചാരണത്തിന് ഇറങ്ങി എന്നാണ് സുഹാസിനി പോസ്റ്റുകളില്‍ ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ മഹിള മോര്‍ച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസനും കോണ്‍ഗ്രസിന്റെ മയൂരി ജയകുമാറുമാണ് കമല്‍ഹാസന്റെ എതിരാളികള്‍. അതേസമയം, കമല്‍ഹാസന് തമിഴ്‌നാട്ടില്‍ വിജയ സാദ്ധ്യതയില്ലെന്ന് പറഞ്ഞ് നടിയും ബിജെപി താരപ്രചാരകയുമായ ഗൗതമി രംഗത്തെത്തിയിരുന്നു.

കമല്‍ഹാസനുമായുള്ള 11 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച ഗൗതമി ബിജെപിയിലെ പ്രമുഖ രാഷ്ട്രീയ സാന്നിധ്യമാണ്. കഴിഞ്ഞ ദിവസം സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. സിപിഎം പരസ്യമായി കോടികള്‍ വാങ്ങിയാണ് തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ ചേര്‍ന്നതെന്ന് താരം ആരോപിച്ചിരുന്നു.

ഡിഎംകെയില്‍ നിന്ന് തമിഴ്നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ കൈപ്പറ്റി. ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധപതനത്തില്‍ ഖേദിക്കുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു. നിരവധി ഇടതു പാര്‍ട്ടികളുമായി താന്‍ ചര്‍ച്ചക്ക് ശ്രമിച്ചിരുന്നുവെന്നും കമല്‍ഹാസന്‍ 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.