പതിനാലാം വയസില്‍ അഭിനയിച്ച സിനിമയിലെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍, ഡി.ജി.പിക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയില്ല; വെളിപ്പെടുത്തി നടി

പതിനാലാം വയസില്‍ അഭിനയിച്ച സിനിമയിലെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് തുറന്നു പറഞ്ഞ് നിയമവിദ്യര്‍ത്ഥിനിയായ സോന എം എബ്രഹാം. ഡബ്ല്യു.സി.സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റെഫ്യൂസ് ദ അബ്യൂസ് എന്ന ക്യാമ്പെയ്‌ന്റെ ഭാഗമായാണ് സോനയുടെ വെളിപ്പെടുത്തല്‍.

സിനിമയ്ക്ക് വേണ്ടി എടുത്ത ഏതാനും ദൃശ്യങ്ങളാണ് മോശമായ കുറിപ്പോടെ പോണ്‍ സൈറ്റുകളില്‍ പ്രചരിക്കുന്നത്. വര്‍ഷങ്ങളായി അധിക്ഷേപവും, നീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നത് അടക്കമുളള ചോദ്യങ്ങളുമാണ് നേരിടുന്നത്. സൈബര്‍ സെല്‍, എഡിജിപി, ഡിജിപിയുടെ അടുത്ത് വരെ പരാതി കൊടുത്തിട്ടുണ്ട്, എന്നാല്‍ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നും സോന ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

സോനയുടെ വാക്കുകള്‍:

എന്റെ പേര് സോന, ഞാന്‍ അഞ്ചാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയാണ്. എനിക്ക് 14 വയസുളളപ്പോള്‍, അതായത് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു സിനിമയില്‍ അഭിനയിച്ചു. അതിന്റെ പേര് ഫോര്‍ സെയില്‍ എന്നായിരുന്നു. സംവിധായകന്റെ പേര് സതീശന്‍ അനന്തപുരി, നിര്‍മ്മാതാവിന്റെ പേര് ആന്റോ കടവില്‍. അങ്ങനെയൊരു സിനിമയില്‍ അഭിനയിച്ചു എന്നത് ഇന്ന് എന്നെ ഭീതിപ്പെടുത്തുന്ന ഒന്നാണ്. കാരണം അത്രയും സ്ത്രീ വിരുദ്ധമായ, സ്ത്രീ വിരുദ്ധ പ്രമേയത്തെ മഹത്വവത്കരിക്കുന്ന ഒരു സിനിമയാണ് ഫോര്‍ സെയില്‍, സ്വന്തം സഹോദരി നശിപ്പിക്കപ്പെടുന്നത് കണ്ട് മനംനൊന്ത് ആത്മഹത്യ ചെയ്ത ഹീറോയിന്‍ കഥാപാത്രത്തെയാണ് അതില്‍ കാതല്‍ സന്ധ്യ എന്ന നടി അഭിനയിച്ചത്.

നിര്‍ഭാഗ്യവശാല്‍ അതിലെ അനിയത്തി ഞാനായിരുന്നു. സ്വന്തം ജീവിതത്തില്‍ ആത്മഹത്യ ചെയ്യപ്പെടേണ്ട അവസ്ഥയില്‍ എത്തിപ്പെട്ടതും ഞാനാണ്. പക്ഷേ ഞാന്‍ ആത്മഹത്യ ചെയ്തിട്ടില്ല. ഇപ്പോഴും ജീവനോടെ ഉണ്ട്. അതിന്റെ തെളിവാണ് ഇത്. ചിത്രത്തില്‍ അങ്ങനെയൊരു സംഭവം ഉളളതിനാല്‍ അങ്ങനെയൊരു വീഡിയോ ഷൂട്ട് ചെയ്യണമെന്ന് ആ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ സംവിധായകര്‍ ആവശ്യപ്പെട്ടു. അന്ന് എനിക്ക് 14 വയസാണ്. ഇങ്ങനെയൊരു 150 പേരുള്ള സെറ്റില്‍ വെച്ച് അത് ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു, സമ്മതിച്ചു. അല്ലെങ്കില്‍ അതിനൊട്ടും കംഫര്‍ട്ട് അല്ലെന്ന് അവര്‍ തന്നെ പറഞ്ഞു. കാരണം ഞാന്‍ ചെറിയ കുട്ടിയാണ്.

പിന്നീട് ആ സീന്‍ ഷൂട്ട് ചെയ്തത് ഡയറക്ടറുടെ കലൂരുളള ഓഫിസില്‍ വെച്ചാണ്. എന്റെ മാതാപിതാക്കളും കുറച്ച് അണിയറ പ്രവര്‍ത്തകരുമാണ് ഷൂട്ടിന് ഉണ്ടായിരുന്നത്. സിനിമ ഷൂട്ടിങ് തീര്‍ന്നു. ഞാന്‍ പരീക്ഷയും മറ്റ് തിരക്കുകളിലേക്കും മടങ്ങി. പിന്നീട് പ്ലസ് വണില്‍ പഠിക്കുമ്പോള്‍ ആ സിനിമയ്ക്ക് വേണ്ടി എടുത്ത ദൃശ്യങ്ങള്‍ യൂട്യൂബിലും നിരവധി പോണ്‍ സൈറ്റുകളിലും പല പേരുകളില്‍ പലവിധ തലക്കെട്ടോടെ പ്രചരിക്കാന്‍ തുടങ്ങി. അങ്ങനെ അത് ദുരുപയോഗം ചെയ്യപ്പെട്ടതോടെ വളരെ താഴ്ന്ന നിലയില്‍ ജീവിക്കുന്ന എന്റെ കുടുംബത്തിന് ഏറ്റ ആഘാതം മനസിലാകുമല്ലോ. അതോട് കൂടി സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അധ്യാപകര്‍ അടക്കം പലരും സംശയത്തിന്റെ കണ്ണുകളോടെയാണ് നോക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ എന്ന് വാക്ക് കേള്‍ക്കുമ്പോള്‍ എന്റെ വീട്ടുകാര്‍ക്ക് ഇപ്പോള്‍ പേടിയാണ്.

ഇത്രയും നാളും സമൂഹത്തില്‍ നിന്ന് പലവിധത്തില്‍ കുത്തുവാക്കുകള്‍ കേട്ടു. നീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നത് അടക്കമുളള ചോദ്യങ്ങള്‍. ആ വീഡിയോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും റിമൂവ് ചെയ്യാന്‍ വേണ്ടി എനിക്ക് എത്തിപ്പെടാവുന്ന എല്ലാ നിയമസംവിധാനങ്ങളെയും സമീപിച്ചു. പക്ഷേ ഇന്നുവരെ അതിനോട് പോസിറ്റീവ് റെസ്പോണ്‍സ് ഇതുവരെ കിട്ടിയിട്ടില്ല. സൈബര്‍ സെല്‍, എഡിജിപി, ഡിജിപിയുടെ അടുത്ത് വരെ പരാതി കൊടുത്തിട്ടുണ്ട്. പക്ഷേ ഇതുവരെ നടപടി എടുത്തിട്ടില്ല. ഹൈക്കോടതിയില്‍ ഇപ്പോഴും ഒരു ഹര്‍ജി നിലനില്‍ക്കുന്നുണ്ട്. എല്ലാ അധിക്ഷേപങ്ങളും വിദ്വേഷവും നേരിട്ട് ജീവിക്കുകയാണ്. തെറിവിളിക്കുന്നവര്‍ മാനസിക വൈകല്യമുള്ളവരാണ്. അത് അവരുടെ അവകാശമായി കണക്കാക്കുകയാണ്.അവരാണ് സമൂഹത്തിന്റെ കാവല്‍ ഭടന്‍മാരെന്നാണ് കരുതുന്നത്. സ്ത്രീകളെ നികൃഷ്ട ജന്‍മങ്ങളായാണ് അവര്‍ കാണുന്നത്.

അവര്‍ക്ക് നഷ്ടപ്പെടാത്ത എന്തോ നമുക്ക് കൂടുതലായിട്ടുണ്ട് എന്ന നിലയ്ക്കാണ് അവരുടെ പ്രതികരണം. അമ്മയില്‍ നിന്ന് രാജിവെച്ച പാര്‍വതിയോട് വളരെ ബഹുമാനമുണ്ട്. ഇടവേള ബാബുവിനെ പോലുള്ളവരാണ് സ്ത്രീകള്‍ ഒരു കച്ചവട വസ്തുവാണെന്ന രീതിയില്‍ ധാരണ സൃഷ്ടിച്ചത്. സിനിമയിലെ പുരുഷമേധാവിത്വമാണ് ആ രംഗത്തിന് ചീത്തപ്പേരുണ്ടാക്കിയത്. സദാചാരവാദികളോട് നിങ്ങളെ എനിക്ക് പേടിയില്ലെന്നാണ് പറയാനുള്ളത്. ആറേഴ് വര്‍ഷായി അധിക്ഷേപം നേരിടുകയാണ്. അത് എന്നെ എത്രമാത്രം ദുര്‍ബലയാക്കിയോ അത്രമാത്രം ശക്തയുമാക്കി. അതിന്റെ ഡിപ്രഷനില്‍ നിന്ന് പൂര്‍ണമായും മോചിതയായിട്ടില്ല. എന്നാലും നിങ്ങളെ ഞങ്ങള്‍ക്ക് പേടിയില്ല. അധിക്ഷേപങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ക്കൊപ്പം നില്‍ക്കുന്നു.