'ഓഫീസ് പരിസരം നീലച്ചിത്ര ഷൂട്ടിംഗിന് ഉപയോഗിച്ചു' ശില്‍പ്പ ഷെട്ടിയെ ചോദ്യം ചെയ്തത് ആറ് മണിക്കൂര്‍, കമ്പനിയില്‍ നിന്ന് രാജിവെച്ച് ശില്‍പ

ഭര്‍ത്താവ് രാജ് കുന്ദ്രയുടെ നീല ചിത്ര നിര്‍മാണ കേസില്‍ നടി ശില്‍പ ഷെട്ടിയേയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ഇന്നലെ വൈകിട്ടോടെ മുംബൈയിലെ ശില്‍പയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ആറ് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു.

രാജ് കുന്ദ്രയുടെ പോണ്‍ നിര്‍മാണ വ്യവസായത്തെ കുറിച്ച് ശില്‍പ ഷെട്ടിയ്ക്ക് അറിവുണ്ടായിരുന്നോ എന്നാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും അന്വേഷിക്കുന്നത്. കൂടാതെ രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ശില്‍പ 2020 ല്‍ പിന്മാറിയിരുന്നു. ഇതിന്റെ കാരണവും ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ രാജ് കുന്ദ്ര നൂറിലധികം പോണ്‍ വീഡിയോകള്‍ നിര്‍മിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 2019 മുതലാണ് രാജ് കുന്ദ്ര പോണ്‍ സിനിമാ നിര്‍മാണം തുടങ്ങിയതെന്നാണ് പൊലീസ് കരുതുന്നത്. ഇതിനകം കോടിക്കണക്കിന് രൂപ ഇതിലൂടെ കുന്ദ്ര സമ്പാദിച്ചതായും പൊലീസ് പറയുന്നു.

കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഹോട്ട് ഷോട്ട് എന്ന ആപ്പിലൂടെയാണ് പോണ്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നത്. ഈ ആപ്പിന് ഇരുപത് ലക്ഷം പെയ്ഡ് സബ്‌സ്‌ക്രൈബേര്‍സ് ഉണ്ട്. മെമ്പര്‍ഷിപ്പ് എടുത്ത് പോണ്‍ വീഡിയോ കാണുന്നവരാണിവര്‍. ഇത്രയധികം ഉപയോക്താക്കളിലൂടെ വലിയ വരുമാനമാണ് കുന്ദ്രയ്ക്ക് ലഭിച്ചുകൊണ്ടിരുന്നത്. പോണ്‍ വീഡിയോയ്ക്ക് വേണ്ടി മൊബൈല്‍ ആപ്പും കുന്ദ്ര ഉണ്ടാക്കിയിരുന്നതായും പൊലീസ് പറയുന്നു.

2009 ലാണ് നടി ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും തമ്മിലുള്ള വിവാഹം നടക്കുന്നത്. കുന്ദ്രയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2012 ല്‍ ഇവര്‍ക്ക് ആദ്യത്തെ മകന്‍ ജനിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്ക് ഒരു മകള്‍ കൂടി ജനിച്ചത്.

Read more

അതേസമയം നടിയും രാജ് കുന്ദ്രയുടെ ഭാര്യയുമായ ശില്‍പ ഷെട്ടി രാജ് കുന്ദ്രയുടെ കമ്പനിയില്‍ നിന്നും രാജിവെച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.