ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍; നല്‍കാനാവില്ലെന്ന് 'അമ്മ'; ചര്‍ച്ച പരാജയം

ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രശ്നപരിഹാരത്തിനായി താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. മുടങ്ങിയ ചിത്രത്തിന് ഒരു കോടി രൂപ നിര്‍മ്മാതാക്കള്‍ നഷ്ടപരിഹാരം ആവശ്യപ്പെടുകയും അതു നല്‍കാന്‍ അമ്മ സംഘടന വിസമ്മതിക്കുകയും ചെയ്തതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. ഷെയ്ന്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കുകയല്ലെന്നും എന്നാല്‍ അയാള്‍ക്ക് കിട്ടാവുന്ന ശിക്ഷ കിട്ടിക്കഴിഞ്ഞു എന്നും ഇത്രയും ദിവസം ഷെയിന്‍ നിഗം പടങ്ങളൊന്നും ഇല്ലാതെ വെറുതെ ഇരിക്കുകയാണെന്നും അമ്മ ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

“ഷെയ്ന്‍ നിഗത്തിന് ഇനിയും നിര്‍മ്മാതാക്കളുടെ കൈയില്‍ നിന്ന് പൈസ ലഭിക്കാനുണ്ട്. സിനിമ പൂര്‍ത്തിയാക്കി കഴിഞ്ഞതിനു ശേഷം മതി മുഴുവന്‍ പ്രതിഫലം കൊടുക്കുക എന്ന ഉറപ്പു വരെ നിര്‍മ്മാതാക്കള്‍ക്കു കൊടുത്തിരുന്നു. എന്നാല്‍ അവര്‍ ഇപ്പോള്‍ പറയുന്നത് നടക്കാത്ത കാര്യമാണ്. വേറെ എത്രയോ സിനിമകള്‍ നിന്നു പോകുന്നു, ആ സിനിമയില്‍ അഭിനയിച്ചവരൊക്കെ അടുത്ത സിനിമകളും ചെയ്യുന്നു. ഷെയ്‌നിന്റെ കാര്യത്തില്‍ മാത്രം എന്താണ് ഇങ്ങനെ. ഇക്കാര്യത്തില്‍ ഇനി വീണ്ടും “അമ്മ” സംഘടന ചര്‍ച്ച നടത്തും.” ഇടവേള ബാബു പറഞ്ഞു.

ഇടയ്ക്കുവെച്ചു മുടങ്ങിപ്പോയ ചിത്രങ്ങളായ ഖുര്‍ബാനി, വെയില്‍ എന്നീ സിനിമകളുടെ നഷ്ടത്തിനുള്ള  പരിഹാരമായാണ് ഒരുകോടി രൂപ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നത്. നിര്‍മ്മാതാക്കള്‍ക്ക് ഇതൊരു ചെറിയ തുകയാണെങ്കിലും തങ്ങള്‍ക്ക് അങ്ങനെ അല്ലെന്ന് ഇടവേള ബാബു പറഞ്ഞു.