പുലിവാല് പിടിച്ച് ഷെയ്ന്‍, നിര്‍മാതാക്കള്‍ക്ക് മനോരോഗമാണോ എന്ന നടന്റെ പ്രസ്താവന പ്രകോപനപരം ;ചര്‍ച്ചയില്‍ നിന്ന് പിന്മാറി അമ്മയും ഫെഫ്കയും

വീണ്ടും കുരുക്കിലായി വീണ്ടും ഷെയ്ന്‍ നിഗം. ചര്‍ച്ച തീരുമാനിച്ചതിന് പിന്നാലെ നിര്‍മ്മാതാക്കള്‍ക്കെതിരായി തിരുവനന്തപുരത്ത് ഷെയ്‌നിന്റെ പരാമര്‍ശം പ്രകോപനപരമാണെന്നും അതിനാല്‍ ഷെയ്ന്‍ വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടനയും അമ്മയും അറിയിച്ചു. സര്‍ക്കാര്‍തലത്തിലും തെറ്റിദ്ധാരണ പരത്താന്‍ ഷെയ്ന്‍ ശ്രമിച്ചുവെന്ന് നിര്‍മ്മാതാക്കള്‍ ആരോപിച്ചു. ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ 10 ദിവസം ഷെയ്‌ന് അനുവദിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. കരാര്‍ കോപ്പികള്‍ സര്‍ക്കാര്‍ തലത്തില്‍ കൈമാറിയതിലും ഇരുസംഘടനകളും അതൃപ്തി അറിയിച്ചു.

നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നാണ് സംശയമെന്നായിരുന്നു നടന്‍ ഷെയ്ന്‍ നിഗമിന്റെ പ്രസ്താവന. ഐഎഫ്എഫ്കെ വേദിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഷെയ്ന്‍. ചലച്ചിത്ര മേളയില്‍ “കുമ്പളങ്ങി നൈറ്റ്സി”ന്റെ പ്രദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ഷെയ്‌നിന്റെ പ്രതികരണം.

പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്, എന്നാല്‍ ചര്‍ച്ചയ്ക്ക് ചെല്ലുമ്പോള്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിക്കുന്നില്ലെന്നും റേഡിയോ പോലെ ഒരു കൂട്ടര്‍ മാത്രമാണ് ഇരുന്ന് സംസാരിക്കുന്നതെന്നും ഷെയ്ന്‍ പറഞ്ഞു. ചര്‍ച്ചയ്ക്ക് ശേഷം വീണ്ടും ചിത്രീകരണത്തിനായി പോയപ്പോള്‍, ഇക്കുറി നിര്‍മാതാവല്ല മറിച്ച് സംവിധായകനും ക്യാമറാമാനുമായിരുന്നു തന്നെ ബുദ്ധിമുട്ടിച്ചതെന്നും അതിന് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും ഷെയ്ന്‍ പറഞ്ഞു.