'അമ്മ' അച്ചടക്ക സമിതിക്ക് മുമ്പില്‍ ഷമ്മി തിലകന്‍ ഇന്ന് ഹാജരാകില്ല

താര സംഘടന ‘അമ്മ’യുടെ അച്ചടക്ക സമിതിക്ക് മുമ്പില്‍ ഷമ്മി തിലകന്‍ ഇന്ന് ഹാജരാകില്ല. ഷൂട്ടിങ് തിരക്കുള്ളതിനാല്‍ തനിക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി നടന്‍ സംഘടനയ്ക്ക് കത്ത് നല്‍കി.
സംഘടനയുടെ ജനറല്‍ ബോഡി മാറ്റിങ്ങില്‍ നടന്ന ചര്‍ച്ചകള്‍ മൊബൈലില്‍ പകര്‍ത്തിയ ആരോപണത്തിലാണ് നടനോട് അച്ചടക്ക നടപടിക്ക് മുന്നില്‍ ഹാജരാകാന്‍ ആശ്യപ്പെട്ടത്.

മുമ്പ് ഹാജരാകണമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെതുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പിന്നാലെയാണ് എത്താന്‍ കഴിയില്ലെന്ന് ഷമ്മി തിലകന്‍ അറിയിച്ചത്.

സംഭവത്തില്‍ ഷമ്മി തിലകനെതിരെ നടപടി ആവശ്യപ്പെട്ട് താരസംഘടനയിലെ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ നടപടി വേണ്ടെന്ന് നിര്‍ദേശിച്ചെങ്കിലും സംഘടനയിലെ ചിലര്‍ ഉറച്ചുനിന്നതോടെയാണ് തൊട്ടടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി വിഷയം അച്ചടക്ക സമിതിക്ക് വിട്ടത്.

തുടര്‍ന്ന് അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും ഷമ്മി തിലകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതുകൊണ്ട് മെയ് 17 ന് ഹാജരാകുവാന്‍ ആവശ്യപ്പെട്ടു എന്ന് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി വാര്‍ത്താക്കുറിപ്പ് ഇറക്കി.