സിനിമയിലെ സ്ത്രീസുരക്ഷയ്ക്ക് വനിതാ 'കരിമ്പൂച്ചകള്‍'; നേതൃത്വം കൊടുക്കുന്നത് ഫൈറ്റേഴ്‌സ് യൂണിയന്‍

സിനിമയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി ആയോധനകലകള്‍ അഭ്യസിച്ച സ്ത്രീകളെ നിയോഗിക്കുന്നു. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. ആയോധനകലകളില്‍ പരിശീലനം ലഭിച്ച നൂറോളം സ്ത്രീകളുടെ സംഘം ഇപ്പോള്‍ തയാറായി നില്‍ക്കുന്നുണ്ട്. മാക്ടാ ഫൈറ്റേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് സ്ത്രീസുരക്ഷ്‌ക്ക് “കരിമ്പൂച്ചകളെ” നല്‍കുന്നത്.

സിനിമയിലെ നായികമാര്‍ക്കും മറ്റുള്ള സ്ത്രീകള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രധാനമായും നായികമാരെ ഉദ്ദേശിച്ച് തന്നെയാണ് ഇത്തരമൊരു സംഘത്തിന് രൂപം കൊടുത്തിരിക്കുന്നത്. ആയോധകലകളിലെ പ്രാവീണ്യത്തിന് പുറമെ ഡ്രൈവിംഗ് പരിശീലനവും ലഭിച്ചവരായിരിക്കും ഇവര്‍. വീട്ടില്‍നിന്ന് ലൊക്കേഷനിലേക്കും അവിടെനിന്ന് തിരിച്ച് വീട്ടിലേക്കും ഈ സംഘത്തില്‍പ്പെട്ട ആളുകള്‍ നായികമാര്‍ക്കൊപ്പമുണ്ടാകും. ഇനി ഷൂട്ടിംഗിന് ശേഷം ഹോട്ടലിലാണ് തങ്ങുന്നതെങ്കില്‍ ഇവരും മുറിക്ക് പുറത്തുണ്ടാകും. നായികമാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ ഈ സേവനം ലഭ്യമാക്കുകയുള്ളു.

കരാട്ടെ, ജൂഡോ പോലെയുള്ളവയില്‍ പ്രാവീണ്യമുള്ളവരെ തെരഞ്ഞെടുത്ത് ഫൈറ്റേഴ്‌സ് യൂണിയന്‍ ആറു മാസത്തെ പരിശീലനം നല്‍കും. അതിന്‌ശേഷം മാത്രമെ ഇവരെ ജോലിക്ക് പ്രവേശിപ്പിക്കുകയുള്ളു. ഫൈറ്റേഴ്‌സ് യൂണിയന്‍ നല്‍കുന്ന പ്രത്യേക യൂണിഫോം ധരിച്ചായിരിക്കും ഇവര്‍ ജോലി ചെയ്യേണ്ടത്. നായകന്മാര്‍ക്ക് എല്ലാവര്‍ക്കും തന്നെ ഇപ്പോള്‍ തന്നെ ബൗണ്‍സേഴ്‌സുണ്ട്. ഇവരെ എത്തിച്ചുനല്‍കാന്‍ ഏജന്‍സികളുമുണ്ട്. എന്നാല്‍, നായികമാര്‍ക്ക് ഇത്തരം സുരക്ഷകള്‍ പൊതുവില്‍ ഉണ്ടാകാറില്ല. ഈ സാഹചര്യത്തിലാണ് ഫൈറ്റേഴ്‌സ് യൂണിയന്‍ ഇത്തരത്തിലൊരു ഇടപെടല്‍ നടത്തുന്നത്.