അന്തരിച്ച മലയാളത്തിന്റെ പ്രിയ നടി മോനിഷയ്ക്ക് ദേശീയ അവാര്‍ഡ് കൊടുത്തതിനെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. നിര്‍ജ്ജീവമായി അഭിനയിക്കുന്ന മോനിഷയ്ക്ക് എന്തിനാണ് അവാര്‍ഡ് കിട്ടിയതെന്ന് തനിക്കിനിയും മനസ്സിലായിട്ടില്ല എന്നാണ് ശാരദക്കുട്ടി കുറിച്ചിരിക്കുന്നത്.
“നഖക്ഷതങ്ങള്‍” എന്ന ആദ്യ ചിത്രത്തിന് മോനിഷയ്ക്ക് 1986-ല്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. എം.ടി വാസുദേവന്‍നായര്‍ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത സിനിമയിലെ ഗൗരി എന്ന കഥാപാത്രമാണ് മോനിഷയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. 1992-ല്‍ കരിയറിലെ ഏറ്റവും മികച്ച സമയത്താണ് അപ്രതീക്ഷിതമായുണ്ടായ അപകടത്തില്‍ മോനിഷ വിട പറയുന്നത്.
ശാരദക്കുട്ടിയുടെ കുറിപ്പ്:
മോനിഷ എന്ന നടിക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് കിട്ടിയതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ആരോടൊക്കെ ആയിരിക്കും അന്നവർ മത്സരിച്ചിരിക്കുക?ആരൊക്കെ ആയിരുന്നിരിക്കും ജൂറി അംഗങ്ങൾ? മലയാളത്തിൽ നിന്നുള്ള ജൂറി അംഗം ആരായിരുന്നിരിക്കും?
നഖക്ഷതങ്ങൾ കാണുമ്പോഴൊക്കെ ഇതേ സംശയങ്ങൾ ആവർത്തിച്ച് തോന്നുകയാണ്. ഇങ്ങനെ യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം മലയാളത്തിൽ മറ്റൊരു നടിയിലും ഞാൻ കണ്ടിട്ടില്ല. പിന്നീടും എല്ലാ സിനിമകളിലും ആ നിർജ്ജീവത അവർ പുലർത്തി.എന്റെ മാത്രം തോന്നലാകുമോ ഇത്?