ഞൊടിയിടയില്‍ നടന്‍ കഥാപാത്രമാകുന്ന വിസ്മയം ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നുപോയി ആ രാത്രിയില്‍: രഞ്ജിത്

മോഹന്‍ലാല്‍- രജ്ഞിത്ത് കൂട്ടുകെട്ടില്‍ പിറന്ന, മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത സിനിമയാണ് ദേവാസുരം. 26 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മോഹന്‍ലാലിന്റെ മംഗലശ്ശേരി നീലകണ്ഠനും കഥാപാത്രങ്ങളും സിനിമാ പ്രേക്ഷകരുടെ മനസില്‍ തലയെടുപ്പോടെ നില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ ദേവാസുരവുമായി ബന്ധപ്പെട്ട് തന്റെ മനസില്‍ മറക്കാന്‍ പറ്റാത്ത ഒരു രംഗമുണ്ടെന്ന് പറയുകയാണ് രജ്ഞിത്ത്. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയത്തിലെ വിസ്മയം താന്‍ കണ്ടുനിന്ന രാത്രിയെ കുറിച്ചായിരുന്നു ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത് വെളിപ്പെടുത്തിയത്.

രജ്ഞിത്തിന്റെ വാക്കുകള്‍-”

സിനിമയുടെ ഷൂട്ടിംഗിനിടയില്‍ മറക്കാന്‍ പറ്റാത്ത ഒരു രംഗമുണ്ട്. നീലകണ്ഠന്‍ അമ്മയെ കണ്ടിട്ട് മടങ്ങിവന്ന് താന്‍ അച്ഛനില്ലാത്തവനാണെന്ന് അറിഞ്ഞ് തകര്‍ന്നു നില്‍കുന്ന സീന്‍. കാര്‍ ഷെഡ് തുറന്ന് അച്ഛന്റെ പഴയകാറിനോട് സംസാരിക്കുന്ന ആ സീന്‍, വൈകുന്നേരം തുടങ്ങി നേരം വെളുക്കുന്നതു വരെ എടുത്തിട്ടാണ് തീര്‍ന്നത്. ആ സീനില്‍ മഴ പെയ്യുന്നുണ്ട്. മഴമൂലമുണ്ടായ ചില കാഴ്ച പ്രശ്നങ്ങള്‍ കാരണം സീന്‍ വീണ്ടും എടുക്കേണ്ടി വന്നു.

ലാലിന്റെ അഭിനയത്തിന്റെ വിസ്മയം ഞാന്‍ കണ്ടു നിന്ന രാത്രിയായിരുന്നു അത്. ലാല്‍ ഡയലോഗുകള്‍ മുഴുവനും മനപാഠം പഠിച്ച് തയ്യാറായി വന്നിട്ടാണ് അഭിനയിക്കുന്നത്. ഷോട്ട് കഴിഞ്ഞുള്ള ഇടവേളയില്‍ തലതുവര്‍ത്തി വന്ന് എന്നോട് ആ ഷോട്ടുമായും സിനിമയുമായും യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ സംസാരിച്ച് നില്‍ക്കും ലാല്‍. പക്ഷേ ഞാന്‍ അപ്പോഴും ആ സീനിന്റെ ഹാങ്ങോവറിലായിരിക്കും.

വീണ്ടും ഷോട്ട് റെഡി എന്നു പറയുമ്പോള്‍ ഒറ്റ നിമിഷം കൊണ്ട് ലാല്‍ കഥയിലെ നീലകണ്ഠനായി മനസു തകര്‍ന്നു നില്‍ക്കുന്ന മുഹൂര്‍ത്തത്തിലേക്ക് പരകായ പ്രവേശം പോലെ സഞ്ചരിക്കും. ഞൊടിയിടയില്‍ നടന്‍ കഥാപാത്രമാകുന്ന വിസ്മയം ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നുപോയി ആ രാത്രിയില്‍”.