'മോശമായ ചപ്പാത്തിയല്ല ബിരിയാണിയാണ് കൊടുത്തത്, ഇത് മനഃപൂര്‍വ്വം കരിവാരി തേയ്ക്കാന്‍ വേണ്ടി ചെയ്തത്'; രഞ്ജിത്ത് ചിറ്റിലപ്പള്ളിയുടെ പ്രതികരണം

‘കടുവ’ സിനിമയുടെ സെറ്റില്‍ മോശം ഭക്ഷണം നല്‍കിയെന്ന ആരോപണത്തോട് പ്രതികരിച്ച് കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് ചിറ്റിലപ്പള്ളി. ഈ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് രഞ്ജിത്ത് പ്രതികരിച്ചു. ചപ്പാത്തിയല്ല ബിരിയാണിയാണ് എല്ലാവര്‍ക്കും ഭക്ഷണമായി കൊടുത്തത്.

ഇത് തന്നെ കരിവാരി തേയ്ക്കാന്‍ വേണ്ടി മനഃപൂര്‍വ്വം ചെയ്തതാണെന്നും രഞ്ജിത്ത് പറയുന്നു. പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കടുവ ചിത്രത്തിന്റെ സെറ്റില്‍ തങ്ങള്‍ക്ക് മോശം ഭക്ഷണം നല്‍കിയെന്ന് ആരോപിച്ചാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ രഞ്ജിത്ത് ചിറ്റിലപ്പള്ളിക്ക് എതിരെ പരാതി നല്‍കിയിരിക്കുന്നത്.

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന 35 ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സിനിമക്കെതിരെയോ നിര്‍മ്മാതാക്കള്‍ക്കെതിരെയോ പരാതി നല്‍കിയിട്ടില്ല. പറഞ്ഞ വേതനമല്ല നല്‍കിയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

ഒരു ദിവസം 500, 350 രൂപയാണ് പറഞ്ഞിരുന്നത്. എന്നാല്‍ പണം കൃത്യമായി ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും സെറ്റില്‍ നിന്നും തിരികെ പോയിട്ടുണ്ട്. കഴിക്കാന്‍ വളരെ മോശമായ ചപ്പാത്തിയും ഉള്ളിക്കറിയുമാണ് നല്‍കിയിരുന്നതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ചിത്രത്തിന്റെ റിലീസ് കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. സിനിമ റിലീസ് ചെയ്താല്‍ തനിക്കും കുടുംബത്തിനും അപകീര്‍ത്തി ഉണ്ടാക്കുമെന്ന് ആരോപിച്ച് പാല സ്വദേശിയായ ജോസ് കുരുവിനാക്കുന്നേല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉത്തരവ്.