രണ്ടാമൂഴം തര്‍ക്കം ഹൈക്കോടതിയിലേക്ക്, നിലപാടിലുറച്ച് എം.ടി

“രണ്ടാമൂഴം” സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഇനി ഹൈക്കോടതിയിലേക്ക്. എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ വി.എ ശ്രീകുമാര മേനോനും വ്യത്യസ്ത ഹര്‍ജികളുമായി ഹൈക്കോടതിയിലെത്തി. സിനിമയുടെ തിരക്കഥ തിരികെ കിട്ടാന്‍ എം.ടി നല്‍കിയ കേസില്‍ തര്‍ക്ക പരിഹാരത്തിന് മധ്യസ്ഥനെ വെയ്ക്കണമെന്നാ് ആവശ്യപ്പെട്ട് താന്‍ നല്‍കിയ ഹര്‍ജി കോഴിക്കോട് ജില്ലാ കോടതി തള്ളിയതിനെതിരെയാണ് ശ്രീകുമാര മേനോന്റെ ഹര്‍ജി. ജില്ലാ കോടതിയുടെ ഉത്തരവില്‍ വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന പരാമര്‍ശം നീക്കാനാണ് എം.ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ശ്രീകുമാര മേനോന്റെ ഹര്‍ജി തള്ളിയ ജില്ലാ കോടതി വിധിയില്‍ ഈ വിഷയത്തില്‍ തര്‍ക്കം നിലവിലുണ്ടെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ഇതു തെറ്റായി പറഞ്ഞിട്ടുണ്ടെന്നും നീക്കം ചെയ്യണമെന്നുമാണ് എം.ടിയുടെ ആവശ്യം. എം.ടിയുടെയും ശ്രീകുമാര്‍ മേനോന്റെയും ഹര്‍ജികള്‍ ഹൈക്കോടതി ജൂണ്‍ 12ന് പരിഗണിക്കാന്‍ മാറ്റി.

മൂന്നു വര്‍ഷത്തിനുള്ളില്‍ സിനിമ എടുക്കാമെന്ന കരാറിലാണ് നാലുവര്‍ഷം മുമ്പ് ശ്രീകുമാര മേനോന്‍ തിരക്കഥ വാങ്ങിയതെന്ന് എം.ടി ഹര്‍ജിയില്‍ പറയുന്നു.