രജനി നടത്തുന്നത് ബി.ജെ.പിയോട് ചേര്‍ന്നു നില്‍ക്കാനുള്ള ശ്രമം; താരത്തിന് എതിരെ തമിഴ്‌നാട്ടില്‍ വമ്പന്‍ പ്രതിഷേധം, തിയേറ്ററുകളിലേക്ക് മാര്‍ച്ച് നടത്താന്‍ ആഹ്വാനം

സാമൂഹിക പരിഷ്‌കര്‍ത്താവായ പെരിയാറിനെ കുറിച്ചുള്ള രജനിയുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു. ബിജെപിയോട് ചേര്‍ന്നു നില്‍ക്കാനുള്ള ശ്രമമാണ് രജനീകാന്ത് നടത്തുന്നതെന്ന് തമിഴ്‌ സംഘടനകള്‍ ആരോപിച്ചു. ദര്‍ബാര്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലേക്ക് മാര്‍ച്ച് നടത്താനാണ് വിവിധ തമിഴ് സംഘടനകളുടെ ആഹ്വാനം.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തമായ വിമര്‍ശകരാണ് തമിഴ് വാരികയായ തുഗ്ലക്ക്. തുഗ്ലക്കിന്റെ അമ്പതാം വാര്‍ഷികാഷോഘ ചടങ്ങിലെ താരത്തിന്റെ പ്രസ്താവന പുതിയ രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ക്ക് വഴി തുറന്നിരിക്കുയാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ 1971-ല്‍ പെരിയാര്‍ നടത്തിയ റാലിയില്‍ ശ്രീരാമന്റെയും സീതയുടേയും നഗ്‌നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നും ചെരുപ്പുമാല അണിയിച്ചെന്നുമായിരുന്നു പ്രസ്താവന.

നിലവിലെ സാഹചര്യത്തില്‍ ബിജെപിയുമായി നേരിട്ട് ബന്ധത്തിന് രജനികാന്ത് തയ്യാറല്ല. എന്നാല്‍ ബിജെപിയുമായി ചേര്‍ന്നുള്ള രാഷ്ട്രീയ ലൈന്‍ പ്രഖ്യാപിക്കുകയാണ് താരമെന്നാണ് ആരോപണം. ആത്മീയ രാഷ്ട്രീയമാണ് തന്റെ പാതയെന്ന് രജനികാന്ത് മുമ്പേ വ്യക്തമാക്കിയതാണ്. പെരിയാറിനെ കുറിച്ച് വാസ്തവവിരുദ്ധ പ്രചാരണമാണ് രജനികാന്ത് നടത്തുന്നതെന്ന് കോണ്‍ഗ്രസ് തമിഴ്‌നാട് അദ്ധ്യക്ഷന്‍ കെഎസ് അഴഗിരി തുറന്നടിച്ചിരുന്നു.