ഫെഫ്ക-പ്രൊഡ്യൂസേഴ്‌സ് തര്‍ക്കം; വേതന വര്‍ദ്ധന ഉടന്‍ വേണം, ഇല്ലെങ്കില്‍ ഷൂട്ടിങ്ങുമായി സഹകരിക്കില്ലെന്ന് ഫെഫ്ക

വേതന വര്‍ദ്ധന നടപ്പിലാക്കിയില്ലെങ്കില്‍ ഇനി ഷൂട്ടിങ്ങുമായി സഹകരിക്കില്ലെന്ന് ഫെഫ്ക. വേതന വര്‍ദ്ധന സംബന്ധിച്ച കരാര്‍ പരിഷ്‌കരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്കയുടെ ജനറല്‍ കൗണ്‍സിലാണ് ശക്തമായ ഈ ആവശ്യം ഉന്നയിച്ചത്. വേതന വര്‍ദ്ധനയുണ്ടാകണമെന്ന ആവശ്യവുമായി ഫെഫ്കയുടെ നേതൃത്വത്തില്‍ നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. വേതന വര്‍ദ്ധന ഉടനെ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഫെഫ്ക പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തും നല്‍കിയിരുന്നു.

ദിവസ വേതന തൊഴിലാളികളുടെ പതിനഞ്ചു ശതമാനം വര്‍ദ്ധനയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ അതു തീരെ കുറവാണെന്നും അതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് തങ്ങള്‍ അര്‍ഹരാണെന്നുമാണ് അഭിപ്രായപ്പെട്ടത്.

Read more

കരാറിന്റെ കാലാവധി 2018 ഡിസംബര്‍ 31ന് അവസാനിച്ചുവെന്നും അതിനാല്‍ ഉടന്‍ തന്നെ പരിഷ്‌കരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഫെഫ്ക ആവശ്യപ്പെടുന്ന പുതിയ വേതന നിരക്ക് അനുവദിച്ചു നല്‍കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇരു സംഘടനകളും തമ്മില്‍ തര്‍ക്കം തുടങ്ങുന്നത്. ഫെഫ്ക-പ്രൊഡ്യൂസേഴ്സ് തര്‍ക്കം പരിഹരിക്കാന്‍ ശനിയാഴ്ച കൊച്ചിയിലാണ് യോഗം നടക്കുക. ചര്‍ച്ച പരാജയപ്പെട്ടാല്‍ മെയ് ഏഴു മുതല്‍ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കുമെന്നാണ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക പറയുന്നത്.