നിര്‍മ്മാതാവും നടനുമായ ഷഫീര്‍ സേട്ട് അന്തരിച്ചു

നിര്‍മ്മാതാവും നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ സേട്ട്(44) അന്തരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് 4.30ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ആത്മകഥ, ചാപ്റ്റേഴ്സ്, ഒന്നും മിണ്ടാതെ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു. പരുന്ത്, കഥ പറയുമ്പോള്‍ തുടങ്ങി ഏഴോളം ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്, പ്രൊഡക്ഷന്‍ മാനേജര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്നീ നിലകളിലും പ്രശസ്തനാണ് ഇദ്ദേഹം.

ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ കണ്ട്രോളറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാദിര്‍ഷയുടെ മേരാനാം ഷാജി ഉള്‍പ്പെടെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. ഭാര്യ ആയിഷ, മക്കള്‍ ദൈയാന്‍, ദിയ.

അഭിനേതാക്കളായ മഞ്ജു വാര്യര്‍, അജു വര്‍ഗീസ്, സംവിധായകന്‍ ലാല്‍ജോസ് എന്നിവര്‍ നിര്‍മ്മാതാവിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്.