'വണ്‍ ലൈന്‍ പറയാന്‍ ടൊവിനോയെ വിളിച്ച പോലെ ഇനി ബേസിലിന് എന്നെ വിളിച്ചൂടെ'; സംവിധായകനോട് പ്രിയങ്ക ചോപ്ര

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കിയ മിന്നല്‍ മുരളി ഡിസംബര്‍ 24ന് റിലീസ് ചെയ്യുകയാണ്. അഞ്ച് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നത്. ഡിസംബര്‍ 19ന് ജിയോ മാമി മുംബൈ ചലച്ചിത്രോത്സവത്തില്‍ വേള്‍ഡ് പ്രീമിയറായി മിന്നല്‍ മുരളി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഇതിന് മുമ്പായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ചയിലെ രസകരമായ സംഭാഷണങ്ങളാണ് വൈറലായത്. മിന്നല്‍ മുരളിയുടെ വണ്‍ ലൈന്‍ പറയാന്‍ ടൊവീനോയെ വിളിച്ച പോലെ ഇനി ബേസിലിന് തന്നെ വിളിച്ചൂടെ എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.

‘മിന്നല്‍ മുരളിയുടെ ഒപ്പം കൂടാന്‍ മറ്റൊരു കഥാപാത്രം കൂടെ വരികയാണെങ്കില്‍…! ആര്‍ക്കറിയാം… അങ്ങനെ സംഭവിച്ചു കൂടായ്കയില്ലല്ലോ! സാദ്ധ്യതകള്‍ അനന്തമാണല്ലോ’ എന്നാണ് പ്രിയങ്ക പറയുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കുക എന്നത് അല്‍പം സങ്കീര്‍ണമാണെന്ന് ബേസില്‍ പറയുന്നു.

ഇന്ത്യയുടെ സംസ്‌കാരവും പുരാണങ്ങളും പരിശോധിച്ചാല്‍ അവയില്‍ ധാരാളം സൂപ്പര്‍ ഹീറോകളെ നമുക്ക് കാണാം. എന്നാല്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കുക എന്നത് അല്‍പം സങ്കീര്‍ണമാണ്. കാരണം, അമേരിക്കന്‍ സൂപ്പര്‍ ഹീറോകളുടെ വലിയ സ്വാധീനം പ്രേക്ഷകരിലുണ്ട്.

അതിനാല്‍ പ്രേക്ഷകര്‍ക്ക് ഏതെങ്കിലും തരത്തില്‍ കണക്ട് ചെയ്യാന്‍ കഴിയുന്ന സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കേണ്ടി വരും. അതായത് നമ്മുടെ കാഴ്ചാപരിസരങ്ങളില്‍ കണ്ടേക്കാവുന്ന തരത്തിലുള്ള ഒരു സൂപ്പര്‍ ഹീറോ കഥാപാത്രം! ഇത്തരമൊരു ചിന്തയുടെ തുടര്‍ച്ചയാണ് മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ എന്നാണ് ബേസില്‍ പറയുന്നത്.