എന്റെ ഏറ്റവും വലിയ ധൈര്യം സാബു സിറില്‍, ഒന്നര ഏക്കറില്‍ ഒരു ടാങ്ക്, അതിലാണ് കടല്‍ സൃഷ്ടിച്ചത്; മരക്കാറിന് പിന്നിലെ അത്ഭുതങ്ങളെ കുറിച്ച് പ്രിയദര്‍ശന്‍

ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചരിത്രത്തിനൊപ്പം തന്നെ വെള്ളിത്തിരയില്‍ ദൃശ്യവിസ്മയം തീര്‍ക്കാനെത്തുന്ന ഈ സിനിമയിലെ അത്ഭുതകരമായ ആര്‍ട്ട് വര്‍ക്കുകളെ കുറിച്ചും അതിന്റെ അമരക്കാരനായ കലാസംവിധായകന്‍ സാബു സിറിലിനെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് പ്രിയദര്‍ശന്‍.

സാബു സിറില്‍ ഒരു മജീഷ്യനാണ്. എന്താവശ്യപ്പെട്ടാലും അത് ഉണ്ടാക്കിത്തരും. ഒന്നര ഏക്കറില്‍ ഒരു ടാങ്ക് ഉണ്ടാക്കി. അതില്‍ കടല്‍ സൃഷ്ടിക്കാന്‍ 58 ലക്ഷം ഗാലണ്‍ വെള്ളമാണ് ഉപയോഗിച്ചത്. മൂന്ന് കപ്പലുകള്‍ നിര്‍മ്മിച്ചു. തിരയുണ്ടാക്കാന്‍ ഒരു പാട് സംവിധാനങ്ങള്‍ വേണ്ടി വന്നു. ബ്ലൂസ്‌ക്രീന്‍ 50-60 അടി ഉയരത്തില്‍ കെട്ടി രണ്ട് ട്രക്കുകള്‍ ഓരോ സൈഡിലും ഓടിച്ചു കൊണ്ടിരുന്നു.102 ദിവസം. പ്രിയദര്‍ശന്‍ വ്യക്തമാക്കി.

മരയ്ക്കാറിന് വി.എഫ്.എക്സ് ഒരുക്കുക മാര്‍വെല്‍ സിനിമകള്‍ക്ക് വി.എഫ്.എക്സ് ഒരുക്കിയ അനിബ്രയിന്‍ ആണ്. ലോക സിനിമയിലെ തന്നെ പല വമ്പന്‍ സിനിമകള്‍ക്കും വി എഫ് എക്‌സ് ഒരുക്കിയിട്ടുള്ളവരാണ് അനിബ്രയിന്‍. കിംഗ്സ്മാന്‍, ഗാര്‍ഡിയന്‍ ഓഫ് ഗ്യാലക്‌സി, ഡോക്ടര്‍ സ്ട്രെയിഞ്ച്, നൗ യൂ സീ മീ 2 എന്നിവ ഇവയില്‍ ചിലത് മാത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്.

മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹന്‍ലാലിന്റെ കുട്ടിക്കാലം പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു. സുനില്‍ ഷെട്ടിയും ചിത്രത്തിലുണ്ട്.