ഒരു ഷോട്ടെങ്കില്‍ ഒന്ന്, ഇതുപോലെ അഭിനയിക്കാന്‍ പറ്റിയിരുന്നെങ്കില്‍, ഞാന്‍ എന്റെ തന്നെ നെഞ്ചത്തടിച്ചു പോകുന്നു: ചിരഞ്ജീവിയ്ക്ക് മുന്നില്‍ പൃഥ്വിരാജ്

ചിരഞ്ജീവിയ്ക്ക് മുന്നില്‍ പശ്ചാത്തപിച്ച് പൃഥ്വിരാജ്. “സെയ്റ നരസിംഹറെഡ്ഡി”യുടെ പ്രൊമോഷന്‍ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴായിരുന്നു രാജു ഇക്കാര്യം തുറന്നു പറഞ്ഞത്. കൊച്ചിയിലെ ഗ്രാന്റ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ ചിരഞ്ജീവിയും പങ്കെടുത്തിരുന്നു. സൈറയിലേക്ക് അഭിനയിക്കാന്‍ ചിരഞ്ജീവി തന്നെ ക്ഷണിച്ചതാണെന്നും എന്നാല്‍ മറ്റു സിനിമകള്‍ കാരണം അതിന് കഴിയാതെ പോയതാണെന്ന് പൃഥ്വി ചടങ്ങില്‍ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടപ്പോള്‍ താന്‍ നെഞ്ചത്തടിച്ചു പോവുകയാണെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജിന്റെ വാക്കുകള്‍-

“ഈ സിനിമയുടെ ടീസര്‍ കാണുമ്പോള്‍ ഭയങ്കര വിഷമം തോന്നുന്നുണ്ട്. കാരണം, ചിരഞ്ജീവി സര്‍ ഈ സിനിമയില്‍ ഒരു വേഷം അഭിനയിക്കാന്‍ എന്നെ വിളിച്ചിരുന്നതാണ്. അണ്‍ഫോര്‍ച്യുനേറ്റിലി എന്റെ സമയപ്രശ്നം കൊണ്ടും ഞാന്‍ വേറൊരു സ്ഥലത്ത് ഷൂട്ടിംഗിലായിരുന്നതുകൊണ്ടും എനിക്ക് ഈ സിനിമയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. പക്ഷേ ഇന്ന് ഇത് കാണുമ്പോള്‍ ഞാന്‍ എന്റെ തന്നെ നെഞ്ചത്തടിച്ചു പോകുവാണ്. കാരണം, ഒരു ഷോട്ടെങ്കില്‍ ഒരു ഷോട്ട് ഇതുപോലൊരു പ്രൊഡക്ടില്‍ അഭിനയിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുവാണ്”- പൃഥ്വി പറഞ്ഞു.

താന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ റൈറ്റ്സ് ചിരഞ്ജീവിയാണ് വാങ്ങിയതെന്ന കാര്യം ചടങ്ങില്‍ പൃഥ്വി വെളിപ്പെടുത്തി. ആരെങ്കിലും ആ കഥാപാത്രത്തെ അവതരിപ്പിക്കുകയാണെങ്കില്‍ തെലുങ്കിലെ ലൂസിഫറായി തനിക്കു കാണാന്‍ ആഗ്രഹം ചിരഞ്ജീവിയെയാണെന്ന് താരം പറഞ്ഞു.