കല്യാണം കഴിക്കാന്‍ ക്ഷേത്രത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നു; കത്രീനയ്ക്കും വിക്കിയ്ക്കുമെതിരെ പരാതി

ബോളിവുഡ് താരങ്ങളായ വിക്കികൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. ഇവരുടെ വിവാഹത്തിന് വരുന്ന അതിഥികളുടെയും അവരെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങളൊക്കെ വ്യാപകമാകുന്നുണ്ട്. രാജസ്ഥാനിലെ സവായ് മധോപൂരിലെ ചൗത് കാ ബാര്‍വാര പട്ടണത്തിലെ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയില്‍ വെച്ചാണ് താരവിവാഹം. ഇപ്പോഴിതാ താരവിവാഹത്തിനെതിരെ പരാതിയുമായി രാജസ്ഥാനിലെ ഒരു അഭിഭാഷകന്‍ രംഗത്ത് എത്തിയിരിക്കുന്നു.

കല്യാണത്തിന് വേദിയാകുന്ന ഹോട്ടല്‍ മാനേജ്മെന്റിന് എതിരെയും വിക്കികൗശല്‍, കത്രീന കൈഫ് എന്നിവര്‍ക്കെതിരെയുമാണ് പരാതി. ഇവരുടെ വിവാഹാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ചൗത് മാതാ ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുന്നുവെന്നും ഇതിനാല്‍ ഭക്തര്‍ക്ക് പ്രയാസം നേരിടുന്നുവെന്നുമാണ് പരാതിയില്‍ ഉന്നയിക്കുന്നത്.

ഡിസംബര്‍ 7 മുതല്‍ 9 വരെയുള്ള ദിവസങ്ങളിലാണ് വിവാഹം. വിവാഹത്തിന് മുന്നോടിയായി സംഗീത്, മെഹന്ദി തുടങ്ങി ചടങ്ങുകളും ഉണ്ടായിരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തീര്‍ത്തും സ്വകാര്യമായ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുക്കുന്നത്.

മുംബൈയില്‍ ഇരുവരും റിസപ്ഷന്‍ സംഘടിപ്പിക്കുമെന്നും വാര്‍ത്തകളുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടെങ്കിലും ഇരുവരും ഇതുവരെ തങ്ങളുടെ ബന്ധത്തെ കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞിട്ടില്ല. വിവാഹത്തിന്റെ ഒരുക്കങ്ങളും വളരെ രഹസ്യമായിരുന്നു.