'ഡോ. ഗോപന്‍ ആയി ആദ്യം അഭിനയിച്ചത് മുരളി, ആ കഥാപാത്രം പിന്നീട് ഫാസില്‍ സുരേഷ് ഗോപിയ്ക്ക് കൊടുത്തു'

നടന്‍ മുരളിയുടെ ഓര്‍മ്മദിനമാണ് ഇന്ന്. നാടകത്തിലൂടെ സിനിമാരംഗത്തേക്ക് എത്തിയ താരം തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു. നടന്‍, വില്ലന്‍, സ്വഭാവ നടന്‍ തുടങ്ങി നിരവധി വേഷങ്ങള്‍ അദ്ദേഹം അനശ്വരമാക്കി. മുരളിയെ കുറിച്ചുള്ള ഒരു ഓര്‍മ്മക്കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയില്‍ സുരേഷ് ഗോപി അഭിനയിച്ച ഡോ. ഗോപന്‍ എന്ന കഥാപാത്രമായി ആദ്യം തീരുമാനിച്ചിരുന്നത് മുരളിയെ ആയിരുന്നു. ഷൂട്ടിങ്ങും ആരംഭിച്ചിരുന്നു. എന്നാല്‍ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിനിടെ പരിക്ക് പറ്റിയതോടെയാണ് ഈ സിനിമയില്‍ നിന്നും മുരളി പിന്‍വാങ്ങിയത് എന്നാണ് ഗോപാലകൃഷ്ണന്‍ എന്നയാള്‍ കുറിപ്പ് പങ്കുവെച്ചത്.

ഗോപാലകൃഷ്ണന്റെ കുറിപ്പ്:

അപ്പൂസിന്റെ ഡോ. ഗോപനായി മുരളി

മലയാള സിനിമയുടെ ഏറ്റവും കരുത്തുറ്റ അഭിനേതാക്കളില്‍ ഒരാളായ ശ്രീ മുരളിയുടെ പതിനൊന്നാം ചരമവാര്‍ഷിക ദിനമാണിന്ന്. 1992 ഓണക്കാലത്ത് തിയേറ്റിലെത്തിയ ഫാസിലിന്റെ, “പപ്പയുടെ സ്വന്തം അപ്പൂസ്” എന്ന ചിത്രത്തില്‍ സുരേഷ് ഗോപി ചെയ്ത ഡോ.ഗോപന്‍ എന്ന കഥാപാത്രമായി ആദ്യം അഭിനയിച്ചത് മുരളിയായിരുന്നു.

എന്നാല്‍ അതേ സമയത്ത് ചിത്രീകരണം നടന്നു കൊണ്ടിരുന്ന സിബി മലയിലിന്റെ “വളയം” എന്ന ചിത്രത്തിന്റെ സംഘട്ടന രംഗത്തില്‍ പരിക്ക് പറ്റിയതോടെ മുരളിയ്ക്ക് കുറച്ച് നാള്‍ വിശ്രമം വേണ്ടിവന്നു. പിന്നീട് “വളയം” ചിത്രീകരണത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടി വന്നതിനാല്‍, അപ്പൂസില്‍ തുടര്‍ന്ന് അഭിനയിക്കാന്‍ കഴിയാതെ വന്നു. ഒരു രംഗം മാത്രമേ മുരളിയെ വെച്ച് ഷൂട്ട് ചെയ്തിരുന്നുള്ളൂ എന്നതിനാല്‍, ഫാസില്‍ ആ കഥാപാത്രം സുരേഷ് ഗോപിയ്ക്ക് നല്‍കി. മുരളിക്ക് ഓര്‍മ്മപൂക്കള്‍..