ഇസ്ലാം മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്ന് ആരോപണം; പദ്മാവതിന് മലേഷ്യയിലും വിലക്ക്

ഒട്ടെറെ വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ശേഷം ഇന്ത്യയില്‍ പുറത്തിറങ്ങിയ സജ്ഞയ് ലീലാ ബന്‍സാലി ചിത്രത്തിന് വീണ്ടും തിരിച്ചടി. ഇസ്ലാംമത വികാരത്തെ വൃണപ്പെടുത്തുവെന്ന് ആരോപിച്ച് മലേഷ്യയും പദ്മാവത് പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇസ്ലാം വിരുദ്ധമെന്ന് ആരോപിച്ചാണ് നാഷണല്‍ സെന്‍ഷര്‍ഷിപ്പ് ബോര്‍ഡ് പദ്മാവതിന് നിരോധനം ഏര്‍പ്പെടുത്തിയത്.

പദ്മാവതിന്റെ കഥ മുസ്ലീം ഭൂരിപക്ഷ രാജ്യമായ മലേഷ്യയിലെ ജനങ്ങളില്‍ ആശങ്കയുണ്ടാക്കുമെന്ന് എല്‍പിഎഫ് ചെയര്‍മാന്‍ മുഹമ്മദ് സാംബെരി അബ്ദുള്‍ അസീസ് അഭിപ്രായപ്പെട്ടു. അതേസമയം സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് മലേഷ്യയിലെ വിതരണക്കാര്‍. മുമ്പും മലേഷ്യ മറ്റു രാജ്യങ്ങളില്‍ പ്രദര്‍ശന വിജയം നേടിയ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസ്‌നിയുടെ ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ് ചിത്രത്തിന് മലേഷ്യ വിലക്കേര്‍പ്പെടുത്തിയിരുന്നു.

അതിനിടെ വമ്പന്‍ പ്രദര്‍ശന വിജയമാണ് പദ്മാവത് ഇന്ത്യയില്‍ നേടിയത്. ചിത്രം ഇന്നലെ നൂറുകോടി ക്ലബില്‍ ഇടം നേടിയിരുന്നു. ചിത്രത്തിന്റെ ആദ്യദിന കള്കഷന്‍ 19 കോടിയാണ്. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാണ , ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും സുപ്രീം കോടതി സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ജനുവരി 25 നാണ് പദ്മാവത് ഇന്ത്യയില്‍ റിലീസ് ചെയ്തത്.