വിജയ് ബാബുവുമായുള്ള 50 കോടിയുടെ കരാറിൽ നിന്നും പിന്മാറി പ്രമുഖ ഒടിടി കമ്പനി; കരാർ ഏറ്റെടുക്കാനുള്ള നീക്കവുമായി താരസംഘടന

വിജയ് ബാബുവുമായുള്ള 50 കോടി രൂപയുടെ കരാറിൽ നിന്നും പിന്മാറി പ്രമുഖ ഒടിടി കമ്പനി. ഒരു വെബ്‌സീരീസുമായി ബന്ധപ്പെട്ടുള്ള 50 കോടിയുടെ കരാറിൻ നിന്നുമാണ് കമ്പനി പിന്മാറിയതെന്നാണ് റിപ്പോർട്ട്. നടനും നിർമ്മാതവുമായ വിജയ് ബാബു ലൈംഗികാതിക്രമ കേസിൽ ഒളിവിൽ പോയതിനു പിന്നാലെയാണ് കമ്പനിയുടെ പിന്മാറ്റം.

മറ്റ് ഒടിടി കമ്പനികളുടെ കേരളത്തിലെ പ്രതിനിധികളും വിജയ് ബാബുവിന് എതിരെയുള്ള കേസിന്റെ വിശദാംശങ്ങൾ കൊച്ചി സിറ്റി പൊലീസിനോട് അന്വേഷിച്ചിട്ടുണ്ട്. താരസംഘടനയായ ‘അമ്മ’ ഈ കരാർ ഏറ്റെടുക്കാൻ നീക്കം നടത്തിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകൾ.

അതേസമയം, വിജയ് ബാബു ജോർജിയയിൽ ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരശേഖരണത്തിനൊരുങ്ങുകയാണ് സംഘം.

ഇതിനായി അയൽ രാജ്യമായ അർമേനിയയിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടി. ജോർജിയയിൽ ഇന്ത്യക്ക് എംബസി ഇല്ലാത്ത സാഹചര്യത്തിലാണ് അർമേനിയയിലെ എംബസിയുമായി വിദേശകാര്യ വകുപ്പ് വഴി കൊച്ചി സിറ്റി പൊലീസ് ബന്ധപ്പെട്ടത്. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോർജിയ.

Read more

വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കിയതോടെ ഇഷ്യൂ ചെയ്ത വിസകളെല്ലാം ഉടൻ റദ്ദാവും. ഈ സാഹചര്യത്തിൽ വിജയ് ബാബുവിന് പൊലീസിൽ കീഴടങ്ങേണ്ടി വരുമെന്നാണ് സിറ്റി പൊലീസ് വ്യക്തമാക്കുന്നത്. മെയ് 24 നുള്ളിൽ കീഴടങ്ങാൻ തയ്യാറായില്ലെങ്കിൽ നിർമ്മാതാവ് കൂടിയായ വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്ത്‌വകകൾ കണ്ടുകെട്ടാൻ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.