'അമ്മയുടെ മകന്‍ യാത്രയായത് മൂന്നരക്കോടി ജനങ്ങളുടെ ഹൃദയത്തിലേയ്ക്കാണ്'; ലിനുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മോഹന്‍ലാല്‍

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി മരിച്ച ലിനു ഈ പ്രളയത്തിന്റെ കണ്ണീരോര്‍മ്മയാണ്. ചാലിയാര്‍ കര കവിഞ്ഞ് ഒറ്റപ്പെട്ടു പോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനായി പോകവേയായിരുന്നു ലിനുവിന്റെ മരണം. ഇപ്പോഴിതാ ലിനുവിന്റെ കുടുംബത്തെ ആശ്വസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മോഹന്‍ലാല്‍. ലിനു യാത്രയായത് മുന്നരക്കോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണെന്ന് ലിനുവിന്റെ അമ്മയ്ക്കയച്ച കത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.

“പ്രിയപ്പെട്ട അമ്മയ്ക്ക്, അമ്മ ക്യാമ്പിലായിരുന്നെന്ന് എനിക്ക് അറിയാം. ക്യാമ്പി ലേക്ക് അമ്മയ്ക്ക് കൂട്ടായി വന്ന മകന്‍ അമ്മയുടെ കൂടെ ഇല്ലെന്നുമറിയാം. ആ മകന്‍ യാത്രയായത് മൂന്നരക്കോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ വലിയ മനസ്സും ധീരതയും വേണം. ധീരനായിരുന്നു അമ്മയുടെ മകന്‍. ഞാന്‍ ഉള്‍പ്പെടുന്ന ഈ സമൂഹത്തിനു വേണ്ടിയാണ് അമ്മയുടെ മകന്‍ അമ്മയെ വിട്ടുപോയത്. വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കാന്‍ കഴിയില്ലെന്ന് എനിക്ക് അറിയാം. ഇതുപോലെ ഒരു മകനെ സമൂഹത്തിന് നല്‍കിയതിന് മറ്റൊരു മകന്‍ എഴുതുന്ന സ്‌നേഹവാക്കുകളായി ഇതിനെ കരുതണം.” മോഹന്‍ലാല്‍ കത്തില്‍ കുറിച്ചു.

Read more


അതേസമയം ലിനുവിന്റെ കുടുംബത്തിന് നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മ്മിച്ച് നല്‍കും. മേജര്‍ രവിയാണ് ലിനുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് ഇക്കാര്യം അറിയിച്ചത്. കൂടാതെ അടിയന്തര സഹായമായി ലിനുവിന്റെ അമ്മയ്ക്ക് ഒരു ലക്ഷം രൂപയും മേജര്‍ രവി കൈമാറി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.