'ഒരു വില്ലന് വേണ്ടതെല്ലാം എന്റെ മുഖത്തും ശരീരത്തിലും ഉണ്ടായിരുന്നിരിക്കണം, അപ്പോള്‍ സുന്ദരനല്ലെന്ന് സ്വയം ബോദ്ധ്യമുണ്ടായിരുന്നു'

വില്ലന്‍ വേഷങ്ങളിലൂടെയാണ് മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ ശ്രദ്ധേയനായത്. “തിരനോട്ടം” എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സിനിമയിലെത്തിയതെങ്കിലും “മഞ്ഞില്‍ വിരിഞ്ഞ പൂക്കളി”ലെ വില്ലന്‍ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്. വില്ലന്‍ വേഷം ചെയ്തിരുന്ന കാലത്ത് താന്‍ സുന്ദരനല്ലെന്ന് സ്വയം ബോദ്ധ്യമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തി മോഹന്‍ലാല്‍. ഒരു അഭിമുഖത്തിനിടെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

“”ഒരു വില്ലന് വേണ്ടതെല്ലാം എന്റെ മുഖത്തും ശരീരത്തിലും ഉണ്ടായിരുന്നിരിക്കണം. അപ്പോള്‍ സുന്ദരനല്ലെന്ന് സ്വയം ബോദ്ധ്യമുണ്ടായിരുന്നു. പൂര്‍ണമായി ബോദ്ധ്യമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ശരീരത്തിന് കൃത്യമായ പ്രൊപ്പോഷനുള്ള ആളൊന്നുമല്ല ഞാന്‍ ഇക്കാര്യത്തില്‍ എനിക്ക് യാതൊരു വിധത്തിലുള്ള ശങ്കയോ ആശങ്കയോ ഉണ്ടായിരുന്നില്ല. കാരണം ആദ്യസിനിമ കഴിഞ്ഞ് അടുത്തസിനിമ, അതുകഴിഞ്ഞ് അടുത്തത്, അത്തരത്തിലുള്ള പദ്ധതികളൊന്നും മനസ്സിലില്ലായിരുന്നു.””

“”ഒരിക്കല്‍ കെ.പി. ഉമ്മര്‍ എന്നോട് പറഞ്ഞു: എത്ര കാണാന്‍ കൊള്ളാത്തവനും കുറേക്കാലം സിനിമയില്‍ നിന്നാല്‍ നന്നാവും. ഉദാഹരണം ലാല്‍ തന്നെ. അദ്ദേഹം അത് തമാശയായിട്ടാണോ കാര്യമായിട്ടാണോ പറഞ്ഞത് എന്നെനിക്കറിയില്ല. എന്തായാലും ഞാനതിനെ പോസിറ്റീവായി തന്നെ സ്വീകരിച്ചു. സിനിമയില്‍ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെയാണ് നമുക്ക് സൗന്ദര്യം വരുന്നത്. അതിന്റെ ക്രെഡിറ്റ് എഴുത്തുകാരനും സംവിധായകനുമുള്ളതാണ്. ഏറ്റവും മനോഹരമായ ശില്പത്തിനും അല്പം പ്രശ്നമുള്ള ശില്പത്തിനും ഒരുപോലെ ഭംഗി തോന്നാവുന്ന സാഹചര്യം വരും. കണ്ടുകണ്ട് ഇഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ആള്‍ക്കാരുടെ മനസ്സില്‍ നല്ലതായി മാറുക. അതിന് ഉദാഹരണമാണ് ഞാന്‍”” എന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.