ഏയ് ഒന്നും കരുതണ്ട കഞ്ഞി എങ്കില്‍ കഞ്ഞി, എനിക്കുവേണ്ടി ഒന്നും ഒരുക്കണ്ട! അതിഥിയായി മോഹന്‍ലാല്‍, വൈറലായി കുറിപ്പ്

വാഗമണിലെ ഋതംഭര എക്കോ സ്പിരിറ്റ്വല്‍ കമ്മ്യൂണ്‍ അംഗങ്ങളെ അമ്പരപ്പിച്ച് മോഹന്‍ലാലിന്റെ സന്ദര്‍ശനം. ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവെച്ച് ഒരു ദിവസം ഇവര്‍ക്കൊപ്പം മോഹന്‍ലാല്‍ എത്തിയ അനുഭവം പങ്കുവെയ്ക്കുകയാണ് എഴുത്തുകാരന്‍ ആര്‍ രാമാനന്ദ്. കാടും മലയും ഒരു കുഞ്ഞിന്റെ ഉത്സാഹത്തോടെ കണ്ടു നടക്കുന്ന അദ്ദേഹത്തെ കണ്ടിട്ട് ‘മോഹന്‍ലാല്‍’ തന്നെയോ എന്ന സംശയം പോലും മറ്റുള്ളവരില്‍ ഉയര്‍ത്തിയെന്ന് രാമാനന്ദ് പറയുന്നു.

ഏതാണ്ട് രണ്ടു മണിക്കൂര്‍ ദൂരം ചുരം കയറി വാഗമണ്‍ താണ്ടി പശുപാറയില്‍ എത്തണം ലാലേട്ടന് കുളമാവില്‍ നിന്ന് ഋതംഭര വരെ എത്താന്‍. എന്നോട് ചോദിച്ചു എത്ര ദൂരം ഉണ്ടാകും ? ഞാന്‍ പറഞ്ഞു ഒരുപാട് ദൂരം ഉണ്ട് ലാലേട്ടാ, ഷൂട്ടിംഗ് തിരക്കിനിടയില്‍ അത്ര ദൂരം സഞ്ചരിക്കണോ? ഒരുപാട് ദൂരം എന്നുപറഞ്ഞാല്‍ എത്ര ദൂരം? രണ്ടുമണിക്കൂര്‍ മൂന്നുമണിക്കൂര്‍…? അതൊക്കെ ഇഷ്ടമുണ്ടെങ്കില്‍ വരാമല്ലോ എന്നായിരുന്നു ലാലേട്ടന്റെ മറുപടി. ഇന്നായിരുന്നു ആ ദിനം… ഇന്നലെ വിളിച്ചു പറഞ്ഞു രാവിലെ ആറരയ്ക്ക് ഞാന്‍ ഇറങ്ങും എട്ടര ആകുമ്പോള്‍ എത്തും.. അപ്പൊ നമുക്ക് ഒരു നാലഞ്ച് മണിക്കൂര്‍ അവിടെ ചിലവഴിക്കാന്‍ കിട്ടുമല്ലോ.. ശരി ലാലേട്ടാ.. പ്രാതലിന് എന്ത് കരുതണം? ഏയ് ഒന്നും കരുതണ്ട കഞ്ഞി എങ്കില്‍ കഞ്ഞി, എനിക്കുവേണ്ടി ഒന്നും ഒരുങ്ങണ്ട!

ലാലേട്ടന്‍ കൃത്യസമയത്ത് എത്തി, പ്രാതലുണ്ടു, നമ്മുടെ മുഴുവന്‍ സ്ഥലവും കാടും, മേടും, മലയും, ഏല ചോലയും, വനചോലയും, വെള്ള ചാട്ടവും, നടന്നു കണ്ടു, എല്ലാ ദുര്‍ഘടമേറിയ സ്ഥലങ്ങളിലും ഒരു കുഞ്ഞിന്റെ ഉത്സാഹവും, ആകാംഷയും, ചുറുചുറുക്കും കൊണ്ട് നടന്നു തീര്‍ത്തു… ഋതംഭരയുടെ ഭാവി വിലയിരുത്തി, ശ്രീനാഥ്ജിയെ (ചെയര്‍മാന്‍) ടെലികോള്‍ ചെയ്തു സുഖാന്വേഷണങ്ങള്‍ നടത്തി, ഋതംഭര കുടുംബത്തെ ചേര്‍ത്തുപിടിച്ചു ചിത്രങ്ങള്‍ എടുത്തു… എല്ലാവരുമൊന്നിച്ച് ഊണു കഴിച്ചു…. ഇനി വരാനുള്ള സമയവും കുറിച്ച് തിരിച്ചു പോയി….. ലാലേട്ടന്‍ വന്നു പോയപ്പോള്‍ എല്ലാവരും സംശയത്തോടെ ചോദിച്ചു… ഇപ്പോള്‍ ഇവിടെ വന്നു പോയത് ‘മോഹന്‍ലാല്‍’ തന്നെയല്ലേ? എനിക്കിന്നും അതിനുത്തരമില്ല….
സ്റ്റേഹം ലാലേട്ടാ …
ആര്‍ രാമാനന്ദ്
ഋതംഭര എക്കോ സ്പിരിച്വല്‍ കമ്മ്യൂണ്‍
വാഗമണ്‍