മൂന്നാമതും ഗിന്നസ് റെക്കോഡിന്റെ ഭാഗമായി മോഹന്‍ലാല്‍; സന്തോഷം പങ്കുവെച്ച് താരം

ഗിന്നസ് വേള്‍ഡ് റെക്കോഡിന്റെ ഭാഗമായി മോഹന്‍ലാലും. പ്രശസ്ത സംവിധായകന്‍ ബ്ലെസി ഒരുക്കിയ “100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം” എന്ന 48 മണിക്കൂര്‍ ദൈര്‍ഘ്യമുളള ഡോക്യുമെന്ററിക്ക് ശബ്ദം നല്‍കിയതിലൂടെയാണ് മോഹന്‍ലാല്‍ വീണ്ടും ഗിന്നസിന്റെ ഭാഗമായിരിക്കുന്നത്. ഡോക്യുമെന്ററിക്ക് ഗിന്നസ് ലഭിച്ചപ്പോള്‍ ശബ്ദം നല്‍കിയതിലൂടെ മോഹന്‍ലാലിനും ഗിന്നസ് വേള്‍ഡ് റെക്കോഡ്സില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയെ കുറിച്ചുള്ള ബയോഗ്രാഫിക്കല്‍ ഡോക്യുമെന്ററിയായിരുന്നു 100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം. ഗിന്നസ് സര്‍ട്ടിഫിക്കറ്റ് ഏറ്റു വാങ്ങുന്ന ചിത്രം ആരാധകര്‍ക്കായി താരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇതിന് മുമ്പ് രണ്ട് തവണ താരം ഗിന്നസ് റെക്കോഡിന്റെ ഭാഗമായിരുന്നു.

മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന ഗള്‍ഫ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലാല്‍ കെയര്‍സ് എന്ന ആരാധകരുടെ ചാരിറ്റി സംഘടന ലോകത്തെ എറ്റവും വലിയ ചാരിറ്റി ബോക്സ് നിര്‍മ്മിച്ചപ്പോഴാണ് താരത്തിന്റെ പേര് ആദ്യം ഗിന്നസ് വേള്‍ഡ് റെക്കോഡ്സില്‍ ചേര്‍ക്കപ്പെട്ടത്. പിന്നീട് പുലിമുരുകന്റെ ത്രീഡി വേര്‍ഷന്‍ പ്രദര്‍ശനം ലോകത്ത് തന്നെ എറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത 3ഡി മൂവി പ്രീമിയര്‍ ആയി മാറിയപ്പോഴും താരം ഗിന്നസ് റെക്കോഡ്സിന്റെ ഭാഗമായി മാറി.