'ഈ കൊറോണ കാലത്ത് ചിരിക്കാനായി അല്‍പം സമയം കണ്ടെത്തുന്നത് നിങ്ങളിലൂടെയാണ്, ഞങ്ങളെ കൂടുതല്‍ രസിപ്പിക്കൂ'

പാലക്കാട് മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ ആന സ്‌ഫോടക വസ്തു ഭക്ഷിച്ച സംഭവത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പലരും രംഗത്തെത്തുകയാണ്. സംഭവം മലപ്പുറം ജില്ലയിലാണെന്നും, മലപ്പുറം മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയ്ക്ക് കുപ്രസിദ്ധമാണെന്നും പറഞ്ഞാണ് മുന്‍ കേന്ദ്രമന്ത്രിയും മൃഗസംരക്ഷണ പ്രവര്‍ത്തകയുമായ മനേക ഗാന്ധി വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടത്.

മനേക ഗാന്ധിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. കേരളത്തില്‍ നിങ്ങള്‍ ഇപ്പോള്‍ തന്നെ വലിയ കൊമേഡിയന്‍മാരായി മാറിക്കഴിഞ്ഞു, ഞങ്ങളെ കൂടുതല്‍ ചിരിപ്പിക്കൂ എന്നാണ് മിഥുന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

സംവിധായകന്റെ കുറിപ്പ്:

പ്രിയപ്പെട്ട മനേക മാഡം. കേരളത്തില്‍ നിങ്ങള്‍ ഇപ്പോള്‍ തന്നെ വലിയ കൊമേഡിയന്‍മാരായി മാറിക്കഴിഞ്ഞു. അത് നിങ്ങള്‍ക്ക് ഇതുവരെയും മനസിലായിട്ടില്ല എന്നതാണ് ഇതില്‍ ഏറ്റവും രസകരം. അത് എന്തുകൊണ്ടാണെന്ന് പറഞ്ഞുതരാം. തലമുറകളായി വിദ്യാഭ്യാസവും സാക്ഷരതയും ഞങ്ങള്‍ വലിയ ഗൗരവത്തോടെ തന്നെയാണ് സ്വീകരിച്ചു പോകുന്നത്. എന്നാല്‍ നിങ്ങള്‍ ആ സമയം മറ്റുള്ളവരെ വഞ്ചിക്കാനും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുവാനുമാണ് സമയം കണ്ടെത്തുന്നത്. നിങ്ങള്‍ നിങ്ങളുടെ ജാതീയ വിഭജനം നടത്തൂ. ഞങ്ങളെ കൂടുതല്‍ രസിപ്പിക്കൂ. ഈ കൊറോണ പ്രതിസന്ധിക്കാലത്ത് ചിരിക്കാനായി അല്‍പം സമയം കണ്ടെത്തുന്നത് നിങ്ങളിലൂടെയാണ്.