മൂണ്‍ വാക്കിന്റെ മായാത്ത ഓര്‍മ്മകളില്‍; മൈക്കല്‍ ജാക്‌സന്റെ 61-ാം ജന്മവാര്‍ഷികം

ഇന്ന് പോപ് സംഗീത ചക്രവര്‍ത്തി മൈക്കല്‍ ജാക്‌സണിന്റെ 61-ാം ജന്മദിനം. പ്രശസ്തിക്കൊപ്പം വിവാദങ്ങളും വിടാതെ പിന്തുടര്‍ന്നെങ്കിലും സംഗീതപ്രേമികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുന്നുണ്ട് മൈക്കല്‍ ജാക്‌സണ്‍ എന്ന പ്രതിഭയെ.

അമേരിക്കന്‍ ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, നര്‍ത്തകന്‍, അഭിനേതാവ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍… അങ്ങനെ നീളുകയാണ് മൈക്കല്‍ ജാക്‌സനെ കുറിച്ചുള്ള വിശേഷണങ്ങള്‍. മൈക്കല്‍ “ജോസഫ്” ജാക്‌സണ്‍ എന്ന മൈക്കല്‍ “ജോ” ജാക്‌സണ്‍ സംഗീത ലോകത്തെ “പോപ്പ് രാജാവ്” എന്നാണ് അറിയപ്പെടുന്നത്. സംഗീതം, നൃത്തം, ഫാഷന്‍ മുതലായ മേഖലകളിലെ സംഭാവനകള്‍ നാല് പതിറ്റാണ്ടുകളിലേറെ ഇദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കി തീര്‍ത്തു. ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്.

ജാക്‌സണ്‍ കുടുംബത്തിലെ എട്ടാമനായാണ് മൈക്കലിന്റെ ജനനം. സഹോദരങ്ങളോടൊപ്പം 1960കളുടെ പകുതിയില്‍ “ദ ജാക്‌സണ്‍ 5” എന്ന ബാന്റുമായാണ് സംഗീത ജീവിതത്തിന് തുടക്കമിടുന്നത്. 1971 മുതല്‍ ഒറ്റക്ക് പാടുവാന്‍ തുടങ്ങി. 70-കളുടെ അവസാനത്തോടെ ജാക്‌സണ്‍ ജനപ്രിയ സംഗീത രംഗത്തെ പ്രധാനിയായി മാറി. വര്‍ണ, വര്‍ഗ, ജാതി വിവേചനങ്ങള്‍ക്കതീതനായി ജാക്‌സണ്‍ പോപ് സംഗീതത്തിന്റെ കിരീടം ചൂടി.

എന്നാല്‍ ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിവാദങ്ങള്‍ക്കിടയാക്കി. ബാലപീഡകന്‍, സ്വവര്‍ഗാനുരാഗി, മയക്കുമരുന്ന് ഉപയോഗിക്കുന്നവന്‍ എന്നിങ്ങനെ ആരോപണങ്ങള്‍. ഇതിനിടെ സൗന്ദര്യ വര്‍ദ്ധനയ്ക്കായി ചെയ്ത ശസ്ത്രക്രിയകളുടെ പേരില്‍ ദുരന്തത്തില്‍ കലാശിച്ച രണ്ടു വിവാഹങ്ങളും.

2009 ജൂണ്‍ 25- ന് ലോകമെങ്ങും ഉള്ള ആരാധകരുടെ മനസ്സില്‍ ഒരിടം മാറ്റിവെച്ച് മൈക്കല്‍ ജാക്‌സണ്‍ വിട പറഞ്ഞു. എക്കാലത്തെയും മികച്ച പോപ്പ് താരമായ ജാക്‌സന്റെ 75 കോടി റെക്കോഡുകളാണു വിറ്റഴിഞ്ഞത്. മരണാനന്തരം ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന കലാകാരന്‍ എന്ന പേരും മൈക്കല്‍ ജാക്‌സണ് തന്നെ സ്വന്തം.