വിവാഹ മോചനം നേടിയ അതേ കോടതിയില്‍ വീണ്ടും ദിലീപും മഞ്ജു വാര്യരും; നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ആരംഭിച്ചു

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ആരംഭിച്ചു. മൊഴി നല്‍കാന്‍ മഞ്ജുവാരിയര്‍, നടന്‍ സിദ്ദിഖ്, നടി ബിന്ദു പണിക്കര്‍ എന്നിവര്‍ കൊച്ചിയിലെ വിചാരണക്കോടതിയിലെത്തി. കേസില്‍ ദിലീപ് പ്രതിയാകുന്നതിനും മുമ്പേ കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് പരസ്യമായി പറഞ്ഞ വ്യക്തിയാണ് മഞ്ജു വാര്യര്‍. അതിനാല്‍ തന്നെ മഞ്ജുവിന്റെ മൊഴി ഏറെ നിര്‍ണായകമാണ്.

അഞ്ചുവര്‍ഷം മുന്‍പ് 2015 ജനുവരി 31ന് ഇരുവരുടെയും വിവാഹമോചന ഹര്‍ജി തീര്‍പ്പായ അതേ കോടതിയിലാണ് ദിലീപുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്‍കാന്‍ മഞ്ജു എത്തിയത് എന്നത് ശ്രദ്ധേയമാണ്. അന്ന് ഈ മുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബ കോടതി ഇവിടെ നിന്ന് മാറ്റിയതോടെ പ്രത്യേക സിബിഐ കോടതിയായി ഇത് മാറി.

ആക്രമിക്കപ്പെട്ട നടിയുമായും പ്രതി ദിലീപുമായും ഒരേപോലെ ബന്ധവും പരിചയവും ഉള്ളവരാണു മൊഴി കൊടുക്കാനെത്തുന്ന താരങ്ങള്‍. നാളെ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്‍ എന്നിവരും മറ്റന്നാള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മാര്‍ച്ച് നാലിനു റിമി ടോമയും മൊഴി നല്‍കാനെത്തും.