ശാരീരിക ബന്ധത്തിനായുള്ള അപേക്ഷ പോലും കുറ്റകരമെന്ന് മേനക ഗാന്ധി ബോളിവുഡ് നിര്‍മ്മാതാക്കളോട്, ലൊക്കേഷനുകളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാനാവശ്യപ്പെട്ട് കത്ത്

ബോളിവുഡ് നിര്‍മാതാക്കള്‍ക്ക് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി മനേക ഗാന്ധിയുടെ കത്ത്. സ്ത്രീകള്‍ക്ക് ഷൂട്ടിങ് സെറ്റുകളിലും മറ്റും നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടാണ് കത്ത്. നിലവില്‍ ബോളിവുഡിലും ഹോളിവുഡിലും മറ്റ് സിനിമാ മോഖലകളിലും സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് മന്ത്രി കത്തയച്ചിരിക്കുന്നത്. കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പടെ നിരവധി ആരോപണങ്ങളാണ് സിനിമാ താരങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്കും നേരെ ഉയര്‍ന്നുവരുന്നത്.

ബോളിവുഡ് സിനിമാ നിര്‍മാതാക്കളായ ആദിത്യ ചോപ്ര, കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, ഏക്ത കപൂര്‍, വിനോദ് ചോപ്ര, മഹേഷ് ബട്ട്, അനില്‍ അംബാനി, സജിത് നദിയവാല, സഞ്ജയ് ലീല ബന്‍സാലി , സുബാഷ് ഗായ്, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവര്‍ക്കാണ് മനേക കത്തയച്ചിരിക്കുന്നതെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ നിയമപരമായും ധാര്‍മികമായുമുള്ള സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സിനിമാ നിര്‍മാതാക്കളുടെ കടമയാണെന്ന് മനേക കത്തില്‍ ചൂണ്ടിക്കാട്ടുന്നു.തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങള്‍ 2013 ലെ ആക്ട് പ്രകാരം ഇത് കുറ്റകരമാണെന്നും മനേക കത്തിലൂടെ ഓര്‍മിപ്പിക്കുന്നു.

അശ്ലീല രംഗങ്ങളുടെ പ്രദര്‍ശനവും വാക്കാലും ശാരീരികമായുമുള്ള ലൈംഗിക ചൂഷണങ്ങളും ശിക്ഷാര്‍ഹമാണ്. ശാരീരിക സംവേദനങ്ങളും, ശാരീരിക ബന്ധത്തിനായുള്ള ആവശ്യങ്ങളും അപേക്ഷയും കുറ്റകരമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മനേക ഗാന്ധിയുടെ നേതൃത്വത്തില്‍ നവംബര്‍ 7 ന് സെക്ഷ്വല്‍ ഹരാസ്സ്‌മെന്റ് ഇലക്ട്രോണിക് ബോര്‍ഡ് (ഷി-ബോക്‌സ്) എന്ന പേരില്‍ ഒാണ്‍ലൈന്‍ പരാതി സെല്‍ തുറന്നിരുന്നു.