മമ്മൂട്ടിയെ നായകനാക്കി സിനിമ നിര്‍മ്മിക്കാന്‍ ലോട്ടറി എടുത്ത് കൂട്ടി, ആഗ്രഹം സഫലമാക്കാതെ 'മമ്മൂട്ടി സുബ്രന്‍' മടങ്ങി; ആരാധകന്റെ വിയോഗത്തില്‍ ദുഖം പങ്കുവച്ച് താരവും

മമ്മൂട്ടിയുടെ കടുത്ത ആരാധകനായ ‘മമ്മൂട്ടി സുബ്രന്‍’ ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു. തൃശൂര്‍ പൂങ്കുന്നം ശങ്കരംകുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള ആല്‍ത്തറയിലായിരുന്നു താമസം. അവിടെ ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ ചിത്രവും വച്ച് നിത്യേന വിളക്ക് കൊളുത്തിയിരുന്നു.

ഇന്നലെ രാത്രി ശ്വാസതടസ്സത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുബ്രന്റെ നിര്യാണത്തില്‍ ദുഖം അറിയിച്ച് മമ്മൂട്ടിയും എത്തി. ”വര്‍ഷങ്ങളായി അറിയുന്ന സുബ്രന്‍ വിടവാങ്ങി… എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് ”മമ്മുട്ടി സുബ്രന്‍” എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികള്‍” എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

മമ്മൂട്ടിയോടുള്ള ആരാധനയെ തുടര്‍ന്ന് ഒരു വടക്കന്‍ വീരഗാഥ നൂറോളം തവണ കണ്ടയാളാണ് സുബ്രന്‍. അമരവും മൃഗയയുമൊക്കെ എത്ര തവണയാണ് കണ്ടതെന്ന് ഓര്‍മ്മയില്ലെന്നും സുബ്രന്‍ പറയുമായിരുന്നു. മമ്മൂട്ടിയെ നായകനാക്കി സിനിമ നിര്‍മ്മിക്കണം എന്ന ആഗ്രഹത്തിനായി പണം കണ്ടെത്താന്‍ ലോട്ടറിയെടുപ്പ് സ്ഥിരമാക്കിയിരുന്നു.

ലക്ഷങ്ങളാണ് ഇത്തരത്തില്‍ ലോട്ടറി ടിക്കറ്റ് എടുക്കാനായി ഇയാള്‍ ചിലവാക്കിയിരുന്നത്. ഒരിക്കല്‍ ഒന്നാം സമ്മാനം അടിച്ചപ്പോള്‍ സിനിമ നിര്‍മ്മിക്കാനായി പരിശ്രമിച്ചെങ്കിലും ചിത്രം പാതിവഴിയില്‍ നിന്നുപോയി. മമ്മൂട്ടിയെ കാണാനായി അദ്ദേഹം അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനുകളിലും വീട്ടിലും പോകുന്നത് പതിവായിരുന്നു.