'നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഭാഗമായതിന് നന്ദി'; പൂ രാമുവിന്റെ വിയോഗത്തില്‍ മമ്മൂട്ടി

പ്രശസ്ത നാടകസിനിമാ നടന്‍ പൂ രാമുവിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മമ്മൂട്ടി. നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഭാഗമായതിന് നന്ദി അറിയിച്ച മമ്മൂട്ടി സിനിമയുടെ ലൊക്കേഷനില്‍ വെച്ച് പൂ രാമുവിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചു.

‘തമിഴ് സിനിമയിലെ ഏറ്റവും മികച്ച കലാകാരന്മാരില്‍ ഒരാളുടെ വിയോഗം കേട്ട് ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഭാഗമായതിന് നന്ദി’ മമ്മൂട്ടി കുറിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാജീവ് ഗാന്ധി ഗവണ്മെന്റ് ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു പൂ രാമുവിന്റെ അന്ത്യം. പരിയേറും പെരുമാള്‍, കര്‍ണന്‍, സൂരരൈ പോട്ര് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. കര്‍ണനില്‍ ധനുഷിന്റെ അച്ഛനായും സൂരരൈ പോട്രില്‍ സൂര്യയുടെ അച്ഛനായും രാമു പ്രത്യക്ഷപ്പെട്ടു.

തെരുവില്‍ നാടകങ്ങള്‍ കളിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന രാമു വെള്ളിത്തിരയിലെത്തുന്നത് ശശി സംവിധാനം ചെയ്ത് 2008ല്‍ റിലീസ് ചെയ്ത പൂ എന്ന ചിത്രത്തിലൂടെയാണ്. അന്നുതൊട്ട് അദ്ദേഹം പൂ രാമു എന്നറിയിപ്പെടാന്‍ തുടങ്ങി.

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. എസ് ഹരീഷിന്റെതാണ് രചന. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം.

‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നാല്‍ ഒരാളുടെ ഉച്ച നേരത്തെ ഉറക്കമാണ് എന്ന് ടിനു പാപ്പച്ചന്‍ പറഞ്ഞിരുന്നു. പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രി പക്കാ കള്ളനുമായ വേലന്‍ എന്ന നകുലനെയാണ് മമ്മൂക്ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.