'ഗെയിം ഓഫ് ത്രോണ്‍സ്' കണ്ടിട്ടുണ്ടെങ്കിലും ആകര്‍ഷിച്ചിട്ടില്ല; തനിക്ക് ഇഷ്ടപ്പെട്ട വെബ് സീരീസിനെ കുറിച്ച് മമ്മൂട്ടി

അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്റെ “എ സോംഗ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍” എന്ന പുസ്തക പരമ്പരയുടെ ടെലിവിഷന്‍ ആവിഷ്‌കാരമാണ് ഗെയിം ഓഫ് ത്രോണ്‍സ്. “എ സോംഗ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍” എന്ന പുസ്തക പരമ്പരയിലെ ആദ്യത്തെ നോവലിന്റെ പേര് ഗെയിം ഓഫ് ത്രോണ്‍സ് എന്നായിരുന്നു ഇതാണ് ടെലിവിഷന്‍ സിരീസ് പേരായി സ്വീകരിച്ചത്. എട്ടു സീസണുകളിലായി എച്ച് ബി ഓ ചാനലില്‍ സംപ്രേഷണം ചെയ്യപ്പെട്ട ലോകമെമ്പാടും ആരാധകരുള്ള വെബ് സീരീസ് അടുത്തിടെയാണ് അവസാനിച്ചത്. എന്നാല്‍ ഗെയിം ഓഫ് ത്രോണ്‍സ് കണ്ടിട്ടുണ്ടെങ്കിലും അത് തന്നെ ആകര്‍ഷിച്ചിട്ടില്ലെന്നാണ് നടന്‍ മമ്മൂട്ടി പറയുന്നത്.

“ഗെയിം ഓഫ് ത്രോണ്‍സ് സീരിസിലെ കുറച്ചു എപ്പിസോഡുകള്‍ കണ്ടിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സ് സീരീസ് ആയ “ദി ക്രൗണ്‍” ആണ് എനിക്കിഷ്ടപ്പെട്ടത്. ചരിത്രം കൊണ്ട് വരേണ്ടത് ഇങ്ങിനെയാണ്. ഗെയിം ഓഫ് ത്രോണ്‍സ് എന്നത് ഫിക്ഷന്‍ ആണ്, “ദി ക്രൗണ്‍” എന്നത് യാഥാര്‍ത്ഥ്യവും,” “ദി ക്രൗണ്‍” സീരീസിന്റെ അടുത്ത സീസണു വേണ്ടി കാത്തിരിക്കുകയാണ്” ഖലീജ ടൈംസുമായുള്ള അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.

ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയുടെ ഭരണകാലഘട്ടം പ്രതിപാദിക്കുന്ന സീരീസ് ആണ് “ദി ക്രൗണ്‍”. ഗെയിം ഓഫ് ത്രോണ്‍സിലെ പിഴവുകളെ കുറിച്ചും മമ്മൂട്ടി പരാമര്‍ശിച്ചു. അണിയറ പ്രവര്‍ത്തകരുടെ ശ്രദ്ധക്കുറവായിരിക്കാം അതിന് കാരണമെന്നും അല്ലെങ്കില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനായി ചേര്‍ത്തിരിക്കുന്നതാകാമെന്നും മമ്മൂട്ടി പറഞ്ഞു.

ഉണ്ടയാണ് റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മാമാങ്കം, പതിനെട്ടാംപടി, ഗാന്ഗന്ധര്‍വ്വന്‍, ബിലാല്‍ തുടങ്ങിയ ചിത്രങ്ങള്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.