ശക്തമായ രാഷ്ട്രീയവുമായി 'മമ്മാലി എന്ന ഇന്ത്യക്കാരന്‍'; ചിത്രം അടുത്ത വാരം തിയേറ്ററുകളില്‍

ഹിന്ദുത്വഫാസിസം, പശുഭീകരത, പൊലീസ്, മാവോയിസം, ട്രാന്‍സ്‌ജെന്‍ഡറുകള്‍ അനുഭവിക്കുന്ന സാമൂഹിക ബഹിഷ്‌കരണം, ഇസ്ലാമോമോബിയ, അടിച്ചമര്‍ത്തല്‍ എന്നിവയെല്ലാം പ്രമേയമാക്കി “മമ്മാലി എന്ന ഇന്ത്യക്കാരന്‍” പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. അരുണ്‍ എന്‍ ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് രണ്ടിന് തിയേറ്ററുകളില്‍ എത്തും.

സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഇസ്‌ലാമോഫോബിയ ആണ് സിനിമയില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിനു ശേഷം കൊല്ലപ്പെടുന്ന അന്‍വര്‍ എന്ന യുവാവിന്റെ കുടുംബത്തിന് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും സാമൂഹികമായ ബഹിഷ്‌കരണവുമാണ് സിനിമ മുന്നോട്ടു വക്കുന്നത്. മമ്മാലി എന്ന അന്‍വറിന്റെ പിതാവിന്റെയും ഭാര്യ ശരീഫയുടെയും ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്.

2018 മാര്‍ച്ചില്‍ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിനു വേണ്ടി ഒരു വര്‍ഷത്തോളം ചിത്രത്തിന് കാത്തിരിക്കേണ്ടി വന്നു. സിനിമയുടെ നിര്‍മാതാവായ കാര്‍ത്തിക് കെ നഗരം തന്നെയാണ് മുഖ്യകഥാപാത്രമായ മമ്മാലിയെ അവതരിപ്പിക്കുന്നത്. പുതുമുഖ താരം മന്‌സിയ, ഷെരീഫ എന്ന മരുമകളുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഥ തിരക്കഥ സംഭാഷണം നാടക പ്രവര്‍ത്തകന്‍ റഫീഖ് മംഗലശ്ശേരിയിണ് . അഷ്‌റഫ് പാലാഴി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. മനു ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ഗാനരചന അന്‍വര്‍ അലി. സംഗീത സംവിധാനം ഷമേജ് ശ്രീധര്‍.