ഉറക്കമില്ലാത്ത 40 രാത്രികൾ, 3000 പടയാളികൾ, 50 കോടിയിലധികം ചെലവ്- മാമാങ്കത്തിലെ യുദ്ധരംഗങ്ങൾ ഓർത്ത് എം. പദ്മകുമാർ

യാദൃച്ഛികമായാണ് എം. പദ്മകുമാർ “മാമാങ്കത്തിന്റെ സംവിധായകൻ ആകുന്നത്. കേരളവർമ്മ പഴശിരാജയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന പീരിയോഡിക് ഡ്രാമ ആണ് “മാമാങ്കം” . ചെലവേറിയ ഗ്രാഫിക്സുകളും മലയാള സിനിമ ഇത് വരെ കാണാത്ത കനത്ത യുദ്ധ രംഗങ്ങളും നിറഞ്ഞ സിനിമയാണ് മാമാങ്കം. ചിത്രത്തിന് പിന്നിലെ കഠിനാദ്ധ്വാനത്തെ കുറിച്ചും ചെലവുകൾ കുറിച്ചും വാചാലനാകുകയാണ് സംവിധായകൻ എം പദ്മകുമാർ. മനോരമക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പദ്മകുമാർ ഈ ഞെട്ടിക്കുന്ന കണക്കുകളെ പറ്റി പറഞ്ഞത്.

കൊച്ചിയിൽ മരടിനടുത്തു പ്രത്യേകം സെറ്റ് ഇട്ടാണ് മാമാങ്ക യുദ്ധങ്ങൾ ചിത്രീകരിച്ചത്. രണ്ടു കാലഘട്ടങ്ങളിലെ മാമാങ്കങ്ങളാണ് പ്രധാനമായും സിനിമയിൽ വരുന്നത്. 40 രാത്രികളിൽ ആയാണ് ചിത്രീകരണം നടന്നത്. യുദ്ധ രംഗങ്ങളുടെ തീവ്രത മുഴുവനായും കാണികളെ അനുഭവിപ്പിക്കാനായി രാത്രികളിൽ മാത്രമാണ് ഷൂട്ട് നടന്നത്.ഇത് പിറ്റേന്ന് പകൽ വരെ നീളും. 3000 പേരാണ് പടയാളികൾ ആയി അഭിനയിച്ചത്. വിഎഫ്എക്‌സ് സാങ്കേതികവിദ്യയിലൂടെ ഇത് 30,000 ആയിമാറും എന്നും പദ്മകുമാർ പറഞ്ഞു. രാവിലെ മുതൽ മേക്ക് അപ്പ് തുടങ്ങും. പത്തു പേരോളം ചേർന്നാണ് 3000 പേരെ ഒരുക്കിയത്. 50 കോടി രൂപ റിലീസിന് മുന്നേ ചിലവാകും എന്നാണ് കരുതുന്നതെന്നും പദ്മകുമാർ പറഞ്ഞു.

മാമാങ്കത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ് ഇപ്പോൾ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മാമാങ്കം തിേയറ്ററുകളിൽ എത്തും. ഏരീസ് വിസ്മയ സ്റ്റുഡിയോയിൽ വച്ച് മാമാങ്കത്തിന്റെ ഡബ്ബിങ് ചെയ്യുകയാണ് മമ്മൂട്ടി. തമിഴ്. തെലുങ്ക് ഭാഷകളിലും മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്യുന്നത്. ഇതിനായി ഇതര ഭാഷാ സംവിധായകരുടെ സഹായം തേടുന്നുണ്ട് അദ്ദേഹം. ചിത്രം നവംബർ 21 നു തിയേറ്ററുകളിൽ എത്തും.