അന്ന് ലാലേട്ടന്‍ വണ്ടീന്ന് ഇറങ്ങി ഓടി; മോഹന്‍ലാലിനൊപ്പമുള്ള രസകരമായ യാത്രാനുഭവം പങ്കുവെച്ച് മേജര്‍ രവി

മോഹന്‍ലാലിനൊപ്പമുള്ള രസകരമായ യാത്രാ അനുഭവം പങ്കുവെച്ച് സംവിധായകന്‍ മേജര്‍ രവി. കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവിലായിരുന്നു ലാലുമായുള്ള രസകരമായ ഒരു അനുഭവം മേജര്‍ പങ്കുവച്ചത്.

“ലാലേട്ടന്റെ കൂടെ ഇവിടുത്തേക്കാള്‍ കാശ്മീരിലൊക്കെയാണ് ഒരുമിച്ച് യാത്ര ചെയ്തിട്ടുള്ളത്. ട്രെയിനിംഗിനായി പോകുന്ന സമയത്തെല്ലാം മിലിട്ടറി വണ്ടികളില്‍ പോകുമ്പോള്‍ പലപ്പോഴും ഒരു കുട്ടിയുടെ ലാഘവത്തോടു കൂടിയിരിക്കുന്ന ലാലേട്ടനെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഓടിക്കുന്ന ഡ്രൈവറില്‍ മൂപ്പര്‍ക്ക് ഒരു കോണ്‍ഫിഡന്‍സ് വന്നു കഴിഞ്ഞാല്‍ പിന്നെ ഹീ ഈസ് ടോട്ടലി റിലാക്‌സ്ഡ്. പലയിടത്തും വണ്ടികള്‍ നിറുത്തി ചെറിയ ചായക്കടയില്‍ നിന്നൊക്കെ ചായ കുടിച്ചിട്ടുണ്ട് ഞങ്ങള്‍. അറിയുന്നവരായിട്ട് അവിടെ ആരുമില്ലല്ലോ? സെല്‍ഫിക്കാളില്ല, വലിയ ബഹളമില്ല. അങ്ങനെ മൂപ്പരുടെ ഒരു ഫ്രീഡം ഞാന്‍ കണ്ടിട്ടുണ്ട്.

അതുപോലെ ഒരു പ്രാവശ്യം ഞങ്ങള്‍ കുരുക്ഷേത്ര കഴിഞ്ഞു വരുന്ന സമയത്ത്. ഞാനും ലാലേട്ടനും കൂടി ദ്രാസ് എന്നു പറയുന്ന സ്ഥലത്ത് എത്തിയപ്പോള്‍ ചായ കുടിക്കാനിറങ്ങി. അവിടെ ഒരു ചെറിയ ബസ്റ്റ് സ്റ്റാന്റുണ്ട്. ചെറിയ ചെറിയ മിനി ബസുകളാണവിടെ. ലാലേട്ടന്‍ വണ്ടീന്ന് ഇറങ്ങി ഓടി ബസ്റ്റാന്റിനകത്തേക്ക് കയറി. എന്നിട്ട് ഒരു വണ്ടിടെ മുകളില്‍ കയറി അങ്ങ് ഷൗട്ട് ചെയ്യാന്‍ തുടങ്ങി. മൂപ്പര് മലയാളത്തിലാണ് വിളിച്ചു പറയുന്നത്. ആര്‍ക്കും ഒരു പിടിയും കിട്ടുന്നില്ല. ബസിലേക്ക് ആളെ വിളിച്ചു കയറ്റുകയായിരുന്നു മൂപ്പര്‍”. മേജര്‍രവി വ്യക്തമാക്കി.