പിതൃത്വ അവകാശ കേസ്: ധനുഷിന് ഹൈക്കോടതി നോട്ടീസ്

പിതൃത്വ അവകാശ കേസില്‍ നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നോട്ടീസ്. കേസില്‍ ധനുഷ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീല്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

മധുര മേലൂര്‍ സ്വദേശി കതിരേശനാണ് ധനുഷ് തന്റെ മകനാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ നാടുവിട്ട തങ്ങളുടെ മകനാണ് ധനുഷ് എന്നാണ് കതിരേശനും ഭാര്യയും അവകാശപ്പെടുന്നത്. ശരീരത്തിലെ മറുക് അടക്കമുള്ള അടയാളങ്ങള്‍ ലേസര്‍ ചികിത്സയിലൂടെ മായ്‌ച്ചെന്നും ഇവര്‍ വാദിക്കുന്നു.

സംവിധായകന്‍ കസ്തൂരിരാജയുടെ മകന്‍തന്നെയാണെന്ന് താനെന്ന് തെളിയിക്കുന്ന രേഖകളാണ് ധനുഷ് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഇവ വ്യാജമാണെന്നാണ് കതിരേശന്റെ വാദം. ഈ ഹര്‍ജി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയതിനെതിരേയാണ് കതിരേശന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഇതില്‍ വിശദീകരണം ആവശ്യപ്പെട്ട് ധനുഷിന് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.