അസഹിഷ്ണുതകളുടെയും ക്രൂരതകളുടെയും കഥകള്‍ കേട്ടു മടുത്ത മനസ്സുകള്‍ക്ക് ആശ്വാസമാണ് വ്യാസന്റെ 'ശുഭരാത്രി'; മാലാ പാര്‍വതി

ദീലീപിനെ നായകനാക്കി വ്യാസന്‍ കെ.പി സംവിധാനം ചെയ്ത ശുഭരാത്രി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി മാലാ പാര്‍വതി. അസഹിഷ്ണുതകളുടെയും ക്രൂരതകളുടെയും കഥകള്‍ കേട്ടു മടുത്ത മനസ്സുകള്‍ക്ക് ആശ്വാസമാണ് ശുഭരാത്രിയെന്ന് മാലാ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

മാലാ പാര്‍വതിയുടെ കുറിപ്പ്…

ശുഭരാത്രി കണ്ടു…, സുന്ദരമായ ലോകം നശിപ്പിച്ചിട്ട് അറിയാത്ത സ്വര്‍ഗത്തില്‍ പോയി ഹൂറികളോടൊപ്പം കഴിയാന്‍ നടത്തുന്ന യുദ്ധത്തെ അല്ല മറിച്ച് സ്‌നേഹവും സഹാനുഭൂതിയും കാരുണ്യവും കൊണ്ട് ഭൂമിയില്‍ എന്നും ഇരുപത്തേഴാം രാവിന്റെ പുണ്യം നിറയ്ക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.ഇത് പറഞ്ഞു തരികയാണ് “ശുഭരാത്രി” എന്ന ചിത്രത്തിലൂടെ. സിദ്ദിഖ് സര്‍ അവതരിപ്പിക്കുന്ന മുഹമ്മദിന്റെ കഥയാണ് ഈ ചിത്രം.. അസഹിഷ്ണുതകളുടെയും ക്രൂരതകളുടെയും കഥകള്‍ കേട്ടു മടുത്ത മനസ്സുകള്‍ക്ക് ആശ്വാസമാണ് ശ്രീ വ്യാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ശുഭരാത്രി. അതിഭാവുകത്വങ്ങള്‍ ഒന്നും ഇല്ലാതെ സത്യസന്ധമായി കഥ പറഞ്ഞിരിക്കുന്നു. എടുത്തു പറയേണ്ടത് അഭിനേതാക്കളെ തന്നെയാണ്.

സിദ്ദിഖ് സര്‍ പതിവ് പോലെ കഥാപാത്രത്തിന്റെ മനസ്സ് കാട്ടിത്തരുന്നു. മുഹമ്മദിന്റെ മനസ്സ് തെളി നീര് പോലെയാണ്. സിദ്ദിഖ് എന്ന നടന്‍ ആ കഥാപാത്രത്തിന്റെ ചിന്തകളും, വിഹ്വലതകളും എത്ര മനോഹരമായിട്ടാണ് നമ്മളിലേക്ക് പകര്‍ന്നുതരുന്നത്. പറവ, ഉയരെ, ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു, തുടങ്ങി അഭിനയിക്കുന്ന കഥാപാത്രങ്ങളെ എല്ലാം പ്രേക്ഷകന്റെ മനസ്സില്‍ കുടിയിരുത്താറുള്ള ഈ നടന്‍ മുഹമ്മദിനേം നമ്മുടെ മനസ്സില്‍ കുടിയിരുത്തുന്നുണ്ട്. മുഹമ്മദ് എന്ന പുണ്യാത്മാവ് വെളിച്ചമായി നമ്മില്‍ നിറയുന്നത് ആ കഥാപാത്രത്തെ അത്ര വിശ്വസനീയമാക്കിയത് കൊണ്ടാണ്.

സായി കുമാര്‍ , നെടുമുടി വേണു , ഇന്ദ്രന്‍സ് ഇവര് മൂന്നു പേരും അവതരിപ്പിച്ച കഥാപാത്രങ്ങളും മറക്കില്ല. ദിലീപ്, അനു സിതാര എന്നിവരാണ് ഈ ചിത്രത്തിന്റെ കഥാഗതിയെ മാറ്റുന്നത്. സിനിമ കഥ പറഞ്ഞ് പോകുമോ എന്ന ഭയത്താല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. നാദിര്‍ ഷാ, ശാന്തി കൃഷ്ണ, ആശാ ശരത്, ശ്വാസിക മണികണ്ഠന്‍ , ഷീലു തോമസ്, സുധി കോപ്പ, കെപിഎസ്‌സി ലളിത ചേച്ചി തുടങ്ങി ധാരാളം നടി നടന്‍മാരുണ്ട്. എല്ലാവരും അവരവരുടെ വേഷം ഭംഗിയാക്കി. ഒതുക്കത്തില്‍ പറഞ്ഞിരിക്കുന്ന ഒരു കുഞ്ഞു കഥ. ലൈലത്തുല്‍ ഖദ്ര്‍ പോലെ നമ്മുട ഉള്ളില്‍ വെളിച്ചമാകുന്ന ചിത്രം.