തൃശൂര്‍ എടുത്തു പൊക്കാന്‍ നോക്കി നടു ഉളുക്കിയെന്നാണ് നാട്ടുവര്‍ത്തമാനം, പ്രളയത്തില്‍ സഹായവുമായി എത്തിയില്ല; സുരേഷ് ഗോപിയെ വിമര്‍ശിച്ച് നിഷാദ്

തൃശൂരിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ അനേകം നടന്മാര്‍ രംഗത്ത വന്നപ്പോള്‍ സുരേഷ്ഗോപിയുടെ അസാന്നിദ്ധ്യം ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാത്തതില്‍ നടനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ നിഷാദ് കഴിഞ്ഞ ലോക്സഭ തിരഞ്ഞടുപ്പ് കാലത്ത് തൃശൂരിന് വേണ്ടി എപ്പോഴും താന്‍ ഉണ്ടാകുമെന്നായിരുന്നു എന്നായിരുന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍.

എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ഇപ്പോള്‍ ദുരിതം അനുഭവിക്കുമ്പോള്‍ സുരേഷ്ഗോപി എങ്ങുമില്ലെന്നതാണ് സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നത്. പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ ലിനുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും ജയസൂര്യയുമെല്ലാം എത്തിയപ്പോള്‍ തൃശൂരിന്റെ എന്താവശ്യത്തിനും എപ്പോഴും ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ സുരേഷ്ഗോപിയെ നിശിതമായി വിമര്‍ശിച്ചാണ് നിഷാദിന്റെ കുറിപ്പ്.

പോസ്റ്റ് ഇങ്ങിനെ പോകുന്നു…

just remember that…-!
പഴയ ഹിറ്റായ ഒരു സിനിമാ ഡൈലോഗാണ്…

ഇതിവിടെ പറയാന്‍ കാരണമെന്താണെന്ന് ചോദിച്ചാല്‍, ഈ ചിത്രം തന്നെ ഉത്തരം നല്‍കും… കംപാരിസണ്‍ അല്ല കേട്ടോ..
ഇങ്ങ് തെക്ക് നമ്മടെ തിരോന്തോരത്ത്,ഒരു നഗര പിതാവുണ്ട് പേര് പ്രശാന്ത്…വാക്കിലല്ല,പ്രവര്‍ത്തിയിലാണ് കാര്യം എന്ന് തെളിയിച്ച നമ്മുടെ സ്വന്തം മേയര്‍..ഇപ്പോള്‍ ഇതെഴുതുമ്പോള്‍,അങ്ങ് വടക്ക് ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കായി നാല്‍പ്പതാമത്തെ ലോഡും കേറ്റി ലോറി പോയി കഴിഞ്ഞു…അടുത്ത ലോഡിനായി നമ്മടെ പൈലുകള്‍ റെഡിയാണണ്ണാ…ചിലരുടെ ഭാഷയില്‍ ദേ പോയീ..ദാ വന്നൂ…
അനന്തപദ്മനാഭന്റെ മണ്ണങ്ങനെയാ..ആരെയും ചതിക്കില്ല..കൊടുത്തിട്ടേയുളളു മനസ്സ് നിറഞ്ഞ് ..അതാണ് ശീലം…എത്ര വലിയ പുലിയാണെന്കിലും,ഇവിടെ ഈ അനന്തപുരിയില്‍ വരണം…ഒന്നു നിവര്‍ന്ന് നില്‍ക്കണമെങ്കില്‍….അത് ചരിത്രം…
തെക്കന്‍ മാസ്സാണ്…മരണ മാസ്സ്…

ഗോപിയണ്ണനെ പറ്റി മനപ്പൂര്‍വ്വം പറയാത്തതാണ്…തൃശൂര്‍ എടുത്ത് പൊക്കാന്‍ നോക്കിയതാ..നടു ഉളുക്കിയെന്നാണ് നാട്ട് വര്‍ത്തമാനം..ക്ഷിണം കാണും..അതാ …രക്ഷാ പ്രവര്‍ത്തനത്തിനിടക്ക് ജീവന്‍ ഹോമിച്ച ലിനുവിന്റെ അമ്മയെ ഒന്നു സ്വാന്തനിപ്പിക്കാമായിരുന്നു…മോഹന്‍ ലാലും,മ്മൂട്ടിയുമൊക്കെ അവരെ വിളിച്ചു..സഹായവും വാഗ്ദാനം ചെയ്തു…എന്തിന് ജയസൂര്യ കൊടുത്തു അഞ്ച് ലക്ഷം…ചുമ്മാ പറഞ്ഞന്നേയുളളൂ…
just remember that…-!