'കുറുപ്പി'ലെ പാട്ട് മോഷ്ടിച്ചത്, അനുമതി ഇല്ലാതെ ഉപയോഗിച്ചു; ദുല്‍ഖര്‍ പാടിയ ഗാനത്തിന് എതിരെ കോഴിക്കോട് സ്വദേശി

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ വീണ്ടും വിവാദത്തില്‍. കുറുപ്പില്‍ ദുല്‍ഖര്‍ പാടിയ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഈ ഗാനം അനുമതിയില്ലാതെയാണ് ചിത്രത്തില്‍ ഉപയോഗിച്ചതെന്ന് കോഴിക്കോട് സ്വദേശി ആരോപിച്ചു. കോഴിക്കോട് പഴയ ചുടുകാട് തൊടി സംഘത്തിലെ ഗായകന്‍ വിജുവാണ് ഗാനത്തിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്.

തങ്ങളുടെ തലമുറ പണ്ടു മുതലേ ഗാനമേളകളിലാണ് ഈ ഗാനം പാടിയിരുന്നതെന്ന് വിജു പറയുന്നു. മാവൂര്‍ ചൂടുകാട് തൊടിയിലെ നാന്‍സി അങ്കിളാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. സംഭവത്തില്‍ ചിത്രത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും വിജു പറയുന്നു.

നേരത്തെ കുറുപ്പിന്റെ പോസ്റ്ററിനും ടീസറിനും എതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കൊലപാതകിയെ മഹത്വവത്കരിക്കുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം. സിനിമക്കെതിരെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ മകന്‍ ജിതിനും രംഗത്തെത്തിയിരുന്നു. പിന്നീട് സിനിമ കണ്ടതിന് ശേഷം ചിത്രത്തെ പിന്തുണച്ച് ജിതിന്‍ രംഗത്തു വന്നു.

നവംബര്‍ 12ന് ആണ് കുറുപ്പ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തില്‍ മാത്രം 450ലേറെ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്.

Read more