'രഹസ്യ ഐഡി കാര്‍ഡ്' പോകുന്നിടത്തെല്ലാം എടുക്കാറുണ്ടായിരുന്നു; മമ്മൂട്ടിയെ അനുകരിച്ചത് എങ്ങനെയെന്ന് കുഞ്ചാക്കോ ബോബന്‍

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അഞ്ചാം പാതിര എന്ന ക്രൈം ത്രില്ലറിലെ വ്യത്യസ്തമായ വേഷത്തിലൂടെ കുഞ്ചാക്കോ ബോബന്‍ പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ എത്തുകയാണ്. താനും മിഥുനും ഒരു ക്രൈം ത്രില്ലര്‍ ചെയ്യുന്നു എന്ന് കേട്ട് എല്ലാവരും അത്ഭുതപ്പെട്ടുവെന്നും എന്നാല്‍ ഇരുവരുടേയും പ്രിയപ്പെട്ട ജോണര്‍ ക്രൈം ത്രില്ലര്‍ ആണെന്നും ചാക്കോച്ചന്‍ പറയുന്നു. സിനിമയെ കുറിച്ച് പറയുന്നതിനിടെ താന്‍ ഒരിക്കല്‍ മമ്മൂട്ടിയെ അനുകരിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന കാര്യവും കുഞ്ചാക്കോ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു.

“ഒരു സിബിഐ ഡയറി കുറിപ്പ് പുറത്തിറങ്ങിയ കാലത്ത് ഞാന്‍ മമ്മുക്കയെ അനുകരിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. വീട്ടില്‍ ഞാന്‍ അദ്ദേഹത്തെപ്പോലെ ഒരു കാവി മുണ്ടൊക്കെ ഉടുത്ത് നടക്കും. സിനിമയിലെന്ന പോലെ, എന്റെ സ്‌കൂള്‍ യൂണിഫോമിന്റെ ട്രൗസറിനുള്ളില്‍ ഞാന്‍ ഒരു രഹസ്യ പോക്കറ്റ് തുന്നിക്കെട്ടി എന്റെ ഫോട്ടോയും വിശദാംശങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു “രഹസ്യ ഐഡി കാര്‍ഡ്” കൊണ്ടുനടക്കാറുണ്ടായിരുന്നു. ഞാന്‍ പോകുന്നിടത്തെല്ലാം അത് എടുക്കാറുണ്ടായിരുന്നു. കുട്ടിക്കാലത്ത് ഞാന്‍ എന്തെല്ലാം ആയിത്തീരാന്‍ ആഗ്രഹിച്ചിട്ടുണ്ടോ, ആ വേഷങ്ങളെല്ലാം ഞാന്‍ എന്റെ സിനിമകളിലൂടെ ചെയ്തു,”- കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.

മിഥുന്‍ മാനുവലിന്റെ കഴിഞ്ഞ ചിത്രം “അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവും” നിര്‍മ്മിച്ച ആഷിക് ഉസ്മാന്‍ ആണ് അഞ്ചാം പാതിരയുടെയും നിര്‍മ്മാണം. കുഞ്ചാക്കോ ബോബനൊപ്പം ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Read more

ഛായാഗ്രഹണം, എഡിറ്റിംഗ്, സംഗീതം തുടങ്ങിയ മേഖലകളില്‍ തന്റെ സ്ഥിരം കൂട്ടുകെട്ട് മാറ്റി പരീക്ഷിക്കുകയാണ് മിഥുന്‍ പുതിയ ചിത്രത്തിലൂടെ. ഷൈജു ഖാലിദ് ആണ് “അഞ്ചാം പാതിരാ”യുടെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമും നിര്‍വ്വഹിക്കും.