സെന്‍സര്‍ ചെയ്ത പകര്‍പ്പല്ല ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിച്ചതെന്ന് ബോധിപ്പിച്ച് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്, 'ചുരുളി'യിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി

ലിജോ ജോസ് പെല്ലിശേരി സിനിമ ‘ചുരുളി’യിലെ ഭാഷാപ്രയോഗം അതിഭീകരമാണെന്ന് ഹൈക്കോടതി. ചിത്രത്തിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് എന്‍. നഗരേഷിന്റെ അഭിപ്രായപ്രകടനം നടത്തിയത്. പൊതു ധാര്‍മ്മികതയ്ക്കു നിരക്കാത്ത തരത്തിലുള്ള അസഭ്യവാക്കുകള്‍ കൊണ്ടു നിറഞ്ഞതാണ് ചിത്രം എന്നു ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്നു നീക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഹര്‍ജിയില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നടന്‍ ജോജു ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

അതേ സമയം സെന്‍സര്‍ ചെയ്ത പകര്‍പ്പല്ല ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചതെന്നു കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു.

അസഭ്യവാക്കുകള്‍ സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും ചര്‍ച്ചയായി മാറിയിരുന്നു. ഇതോടെ സെന്‍സര്‍ ചെയ്ത പതിപ്പല്ല ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിയതെന്നു വിശദീകരിച്ച് സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തിയിരുന്നു.

സിനിമാറ്റോഗ്രാഫ് ആക്ട് 1952, സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് 1983 കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവ പ്രകാരം സിനിമയില്‍ അവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ‘ചുരുളി’ക്കു നല്‍കിയത്.