'എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണം'; ലിനുവിന്റെ കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മമ്മൂട്ടി

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി മരിച്ച ലിനു ഈ പ്രളയത്തിന്റെ കണ്ണീരോര്‍മ്മയാണ്. ചാലിയാര്‍ കര കവിഞ്ഞ് ഒറ്റപ്പെട്ടു പോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനായി പോകവേയായിരുന്നു ലിനുവിന്റെ മരണം. ഇപ്പോഴിതാ ലിനുവിന്റെ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ട് അവരുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് അവരെ ആശ്വസിപ്പിച്ചിരിക്കുകയാണ് നടന്‍ മമ്മൂട്ടി.

ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണില്‍ വിളിച്ചാണ് മമ്മൂട്ടി കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുച്ചേര്‍ന്നത്. ലിനുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മമ്മൂട്ടി എന്ത് ആവശ്യമുണ്ടായാലും അറിയിക്കണമെന്നും പറഞ്ഞു. മമ്മൂട്ടിയെ പോലൊരു വലിയ മനുഷ്യന്റെ വാക്കുകള്‍ കുടുംബത്തിന് ഏറെ ആശ്വാസവും ധൈര്യവും നല്‍കുന്നതാണെന്ന് ലിനുവിന്റെ സഹോദരന്‍ പറഞ്ഞു.

ലിനുവിന്റെ മരണാനനന്തര ചടങ്ങുകള്‍ നടത്താനായി മാതാപിതാക്കളും സഹോദരങ്ങളും നിലവില്‍ കുണ്ടായിത്തോടിലെ ബന്ധുവീട്ടിലാണ്. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനാണ് ക്യാംപില്‍ നിന്നും ലിനു പോയത്. ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനാണ് യുവാക്കള്‍ രണ്ടു സംഘമായി രണ്ട് തോണികളില്‍ പോയത്. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. തിരികെ വന്നപ്പോഴാണ് യുവാവിനെ കാണാനില്ലെന്നറിഞ്ഞത്. ബന്ധുവീടുകളില്‍ അന്വേഷിച്ചു. തുടര്‍ന്ന്, അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.